കോഴിക്കോട്: എൻ.ഐ.ടി റജിസ്ട്രാര്‍ സ്ഥാനത്തുനിന്നും ഡോ.ബി.സുകുമാരനെ മാറ്റാന്‍ നീക്കം. എൻ.ഐ.ടിയുടെ ആദ്യ റജിസ്ട്രാറായി രണ്ടുവര്‍ഷം മുന്‍പാണ് നിയമനം നടന്നത്. അഴിമതിക്കു കളമൊരുക്കാനാണ് നിലവിലുള്ള ഡയറക്ടര്‍ ബോര്‍ഡ് ഇദ്ദേഹത്തെ മാറ്റുന്നതെന്നാണ് ആരോപണം.
ചാത്തമംഗലം റീജണല്‍ എന്‍ജിനീയറിംഗ് കോളേജ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി ആയി മാറിയപ്പോഴത്തെ ആദ്യത്തെ റജിസ്ട്രാറായിരുന്നു ഡോ.ബി.സുകുമാരന്‍. ഓരോ വര്‍ഷവും നിയമനം പുതുക്കി നല്കുന്ന രീതിയില്‍ അഞ്ചു വര്‍ഷത്തേക്കായിരുന്നു നിയമനം.
37 ലക്ഷം രൂപ പരസ്യ ഇനത്തിലും മറ്റും ചെലവഴിച്ച് രണ്ടുവര്‍ഷം മുന്‍പാണ് ഇദ്ദേഹത്തെ നിയമിച്ചത്. അഴിമതിക്കു കളമൊരുക്കാന്‍ സ്ഥാനം പുതുക്കി നല്‍കാതെ മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആരോപണമുയരുന്നത്.
ചെയര്മാന്, ഡയറക്ടര്‍, റജിസ്ട്രാര്‍ എന്നിവര്‍ക്കുപുറമേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ രണ്ടുവീതം പ്രതിനിധികള്‍ രണ്ടു സ്റ്റാഫ് പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന ഒന്‍പതംഗ ഡയറക്ടര്‍ ബോര്‍ഡാണ് റജിസ്ട്രാര്‍ നിയമനവും, തല്‍സ്ഥാനത്തുനിന്നു മാറ്റുന്ന നടപടിയും കൈക്കൊളളുന്നത്. പുതിയ സര്‍ക്കാര്‍ വന്നതോടെ സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധികളെ ഉടന്‍ മാറ്റുമെന്നും സൂചനയുണ്ട്.
നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ ഇല്ലാത്തത് അഴിമതിക്കു കളമൊരുക്കാന്‍ അനുകൂല സാഹചര്യമൊരുക്കുന്നു. പൂർണ്ണതോതിലുള്ള ഡയറക്ടര്‍ ബോര്‍ഡ് ഇല്ലാതിരിക്കെ റജിസ്ട്രാറെ തല്‍സ്ഥാനത്തുനിന്നു മാറ്റാനുള്ള ബോര്‍ഡിന്റെ നീക്കത്തിനു പിന്നില്‍ സ്ഥാപിത താല്പര്യമാണെന്നാണ് ആരോപണമുയരുന്നത്.