ന്യൂഡൽഹി: പത്തു വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ചതിനെ തുടർന്നുണ്ടായ സാഹചര്യങ്ങൾ നേരിടാൻ കേന്ദ്ര സർക്കാർ കേരളത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. തന്നെ സന്ദർശിച്ച സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ഇതു സംബന്ധിച്ച് ഉറപ്പു നൽകിയത്. കോടതിയിലും ഇതു സംബന്ധിച്ച് കേരളത്തിന് അനുകൂലമായ നിലപടായിരിക്കും കേന്ദ്ര സർക്കാർ സ്വീകരിക്കുക.
പത്തു വർഷത്തിലധികം പഴക്കമുള്ള ഡീസൽ വഹനങ്ങളുടെ ഉപയോഗം കേരളത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി ഹരിത ട്രൈബ്യൂണൽ വിധി താത്കാലികമായി സ്റ്റേ ചെയ്തെങ്കിലും ഇക്കാര്യത്തിൽ ശാശ്വത പരിഹാരമായില്ല.
ഈ സാഹചര്യത്തിലാണ് സംസ്ഥാന ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ കേന്ദ്ര ഗതാഗത മന്ത്രാലയത്തെ സമീപിച്ചത്. വിഷയത്തിൽ കേരളത്തിനനുകൂലമായ നിലപാടാണു കേന്ദ്രത്തിന്റേതെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി.
കോടതിയിലും കേന്ദ്രം കേരളത്തിനനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗട്കരി വ്യക്തമാക്കിയതായി എ.കെ.ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠനം പോലും പരിഗണിക്കാതെയാണ് ഹരിത ട്രൈബ്യൂണൽ വിധി പ്രഖ്യാപിച്ചത്. മാത്രമല്ല സംസ്ഥാനത്തെ മലിനീകരണത്തിന്റെ തോത് ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളേക്കാൾ കുറവാണെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
മലിനീകരണം കുറയ്ക്കുന്നതിനു പ്രായോഗിക നടപടികൾ നിതിൻ ഗട്കരി നിർദ്ദേശിച്ചതായും എ.കെ.ശശീന്ദ്രൻ പറഞ്ഞു. ആധുനിക ബയോ ബാറ്ററികൾ ഉപയോഗിക്കാനും . ദ്രവീകൃത പ്രകൃതി വാതകം ഉൾപ്പെടെയുള്ളവ പരീക്ഷിക്കാനും കേന്ദ്ര ഗതാഗത മന്ത്രി നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.