ബംഗളൂരു: കർണ്ണാടക കോൺഗ്രസിൽ പൊട്ടിത്തെറി. മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രി സഭ പുനസംഘടിപ്പിച്ചതിന് പിന്നാലെ നേതൃത്വത്തിനെതിരെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ധരാമയ്യ മന്ത്രിസഭയിൽ നടത്തിയ അഴിച്ചുപണിയാണ് പാർട്ടിയിൽ പൊട്ടിത്തെറിക്ക് വഴിവെച്ചത്. പുനസംഘടനയിൽ മന്ത്രിസഭയിൽ നിന്ന് പുറത്തായ 14 മന്ത്രിമാർ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി.
മന്ത്രിമാരുടെ പ്രവർത്തനം വിലിയിരുത്തുന്നതിൽ സിദ്ധരാമയ്യ പരാജയപ്പെട്ടതായി മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ശ്രീനിവാസ് പ്രസാദ് ആരോപിച്ചു. മുഖ്യമന്ത്രിക്കൊപ്പം നിന്നവരെ മാത്രമാണ് അദ്ദേഹം പരിഗണിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ പ്രവർത്തനം വിലയിരുത്തേണ്ടത് ജനങ്ങളാണെന്നും അതിന് മറ്റാർക്കും അധികാരം ഇല്ലെന്നും നടനും മന്ത്രിയുമായ അംബരീഷ് പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടന്നതായി ബാബുറാവു ചിഞ്ചൻസൂർ പറഞ്ഞു. മുഖ്യമന്ത്രിയും കോൺഗ്രസ് ദേശീയ നേതാവ് മല്ലികാർജുൻ ഖാർഗെയുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ പുറത്തായ മന്ത്രിമാരുടെ അനുയായികൾ പലയിടത്തും പ്രതിഷേധ പ്രകടനം നടത്തി. അക്രമാസക്തരായ പ്രതിഷേധക്കാർ സർക്കാർ വാഹനങ്ങൾ അഗ്നിക്ക് ഇരയാക്കി. മാണ്ഡ്യയിൽ അംബരീഷിന്റെ അനുയായി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
അതിനിടെ മന്ത്രിസഭാ പുനസംഘടനയിൽ പ്രതിഷേധിച്ച് മുതിർന്ന നേതാക്കൾ അടക്കം എട്ട് പേർ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്. എന്നാൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് സിദ്ധരാമയ്യ.