രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനി വിക്രം ബത്രയുടെ പതിനേഴാം രക്ത സാക്ഷിത്വ ദിനമായിരുന്നു. കാർഗിൽ യുദ്ധത്തിൽ ശത്രുക്കൾക്ക് കനത്ത പ്രഹരമേൽപ്പിക്കുകയും വീരചരമം പ്രാപിക്കുകയും ചെയ്ത വിക്രം ബത്ര ഇന്നും ഓരോ രാജ്യ സ്നേഹിയുടേയും ആവേശവും അഭിമാനവുമാണ്.
ഒന്നുകിൽ ത്രിവർണ പതാക ഉയർത്തി ഞാൻ തിരിച്ചെത്തും അല്ലെങ്കിൽ അതേ പതാക പുതച്ചാകും മടക്കം. മരണത്തെ ഭയക്കാതെ രാജ്യത്തിനായ് പോരാടിയ ധീര സൈനികൻ കാപ്റ്റൻ വിക്രം ബത്രയുടെ വാക്കുകളായിരുന്നു ഇത്. കാർഗിലിലെ ഇന്ത്യൻ വിജയത്തിൽ നിർണായക ചുവട് വെയ്പ്പായിരുന്ന പോയിന്‍റ് 5140 ഇന്ത്യൻ സൈന്യം തിരികെപ്പിടിച്ചത്. അസാമാന്യ ധൈര്യത്താൽ ഷേർ ഷ എന്ന വിളിപ്പേര് സ്വന്തമാക്കിയ കാപ്‍റ്‍റൻ വിക്രം ബത്തയുടെ നേതൃത്വത്തിലായിരുന്നു.
ശത്രുക്കൾക്ക് അപ്രതീക്ഷിത പ്രഹരം ഏൽപ്പിച്ച് ലോകത്തെ തന്നെ ഏറ്റവും ദുർഘടമായ യൂദ്ധ ഭൂമിയിൽ ബത്രയും സംഘവും ഇന്ത്യൻ പതാകയുമായി മുന്നേറി. പോയിന്‍റ് 5140 ന് പിന്നാലെ പോയിന്‍റ് 5100ഉം 4700 4740 ഉം ബത്രയും സംഘവും പിടിച്ചെടുത്തു. ഹൃദയം കൂടുതൽ ആഗ്രഹിക്കുന്നുവെന്ന് ആവേശത്തോടെ വിളിച്ച് പറഞ്ഞ ബത്ര ഇരുവശവും അഗാധ ഗർത്തങ്ങൾ നിറഞ്ഞ ശത്രുക്കളുടെ നിയന്ത്രണത്തിലുള്ള വഴിയെ പുതിയ ദൗത്യവുമായി പുറപ്പെട്ടു. ശത്രു പക്ഷത്തെ അഞ്ച് പേരെ വധിച്ച് മുന്നേറുമ്പോഴാണ് ഒപ്പം ഉണ്ടായിരുന്ന സൈനികന് പരുക്കേറ്റത്. സൈനികനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമ്പോൾ വെടിയേറ്റാണ് ബത്ര വീര ചരമം പ്രാപിച്ചത്.
രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാനെ പരമോന്നത സൈനിക ബഹുമതിയായ പരം വീർ ചക്ര നൽകി 1999 ഓഗസ്റ്റ് 15 ന് രാജ്യം ആദരിച്ചു. 24-ാം വയസിൽ ഇന്ത്യൻ പാതാകയിൽ പുരണ്ട ബത്രയുടെ രക്തം സൈന്യത്തിനാകെയും നൽകുന്നത് മരണഭയമില്ലാതെ മുന്നേറാനുള്ള ആവേശമാണ്. ഓരോ ഇന്ത്യാക്കാരനും അഭിമാനത്തോടെ ഓർക്കുന്ന ധീര സൈനികന്‍റെ ഓർമ്മകൾക്ക് മുന്നിൽ ഒരിക്കൽ കൂടി പ്രണാമം.