കണ്ണൂർ : രാഷ്‌ട്രീയ സംഘർഷം നിലനിൽക്കുന്ന പയ്യന്നൂരിൽ വിദ്യാലയത്തിന് നേരേയും സിപിഎം ആക്രമണം . അന്നൂരിലെ ആർഷ വിദ്യാലയമാണ് സിപിഎമ്മുകാർ തകർത്തത് . സ്കൂളിൽ വച്ചിരുന്ന കുട്ടികളുടെ പുസ്തകങ്ങളും ബുക്കുകളും കീറിയെറിഞ്ഞു . ബെഞ്ചുകളും ഡെസ്കുകളും തകർത്തു.
വിദ്യാലയത്തിന്റെ വാതിലുകളും ജനലുകളും നിശ്ശേഷം തകർത്ത അക്രമികൾ സ്മാർട്ട് ക്ളാസുൾപ്പെടെയുള്ള സംവിധാനങ്ങൾ നിശ്ശേഷം നശിപ്പിച്ചു . ഭാരതീയ വിദ്യാനികേതന്റെ കീഴിൽ പ്രവർത്തിക്കുന്ന അന്നൂർ ആർഷ വിദ്യാലയത്തിന് നേരേയാണ് സിപിഎമ്മുകാരുടെ നീചമായ ആക്രമണം .
രാഷ്‌ട്രീയ സംഘർഷത്തിന്റെ പേരിൽ വിദ്യാലയത്തിനു നേരേ നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട് . പിഞ്ചുകുട്ടികളുടെ പുസ്തകങ്ങളും പഠന സാമഗ്രികളും നശിപ്പിച്ചത് നീചവും നിന്ദ്യവുമാണെന്ന് രാഷ്‌ട്രീയ ഭേദമെന്യേ ആഭിപ്രായമുയർന്നിട്ടുണ്ട് . തകർക്കപ്പെട്ട് സ്കൂൾ പുനസ്ഥാപിക്കാൻ രാഷ്‌ട്രീയ ഭേദമെന്യേ ഒരുമിക്കുമെന്ന് നാട്ടുകാരും വ്യക്തമാക്കി.
രാഷ്‌ട്രീയ സംഘർഷം നിലനിൽക്കുന്ന പയ്യന്നൂരിലെ മിക്ക സ്ഥലങ്ങളും സിപിഎമ്മുകാർക്ക് നിർണായക സ്വാധീനമുള്ള മേഖലകളാണ് . 2013 ഡിസംബർ ഒന്നിന് ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ പോയ വാഹനം ആക്രമിച്ച് ആർ.എസ്.എസ് പ്രവർത്തകനായ വിനോദ് കുമാറിനെ കൊലപ്പെടുത്തിയിരുന്നു .
ആർ.എസ്.എസ് – ബിജെപി പ്രവർത്തകർക്ക് നേരേയുള്ള ആക്രമണങ്ങൾ സ്ഥലത്ത് തുടർക്കഥയാണ് . രണ്ട് ദിവസം മുൻപ് ആർ.എസ്.എസ് താലൂക്ക് ശാരീരിക് ശിക്ഷൺ പ്രമുഖ് ആലക്കാട് ബിജുവിന്റെ് വീടിന് നേരേ ബോംബെറിഞ്ഞിരുന്നു . ഇപ്പോൾ കൊല ചെയ്യപ്പെട്ട ബി എം എസ് നേതാവ് രാമചന്ദ്രന് നെരേ നേരത്തെയും ഭീഷണി ഉയർത്തിയിട്ടുണ്ട് . മുൻപ് ഇദ്ദേഹത്തിന്റെ ഓട്ടോ റിക്ഷ കത്തിക്കുകയും വീടിനു മുന്നിൽ റീത്ത് വയ്‌ക്കുകയും ചെയ്തിരുന്നു .