പ്രൊഫഷണൽ ബോക്സിംഗിലെ കന്നിക്കിരീടം ലക്ഷ്യമിട്ട് ഇന്ത്യൻ താരം വിജേന്ദർ സിംഗ് ഇന്നിറങ്ങും. ലോക ബോക്സിങ് ഓർഗനൈസേഷന്‍റെ ഏഷ്യ പസഫിക് സൂപ്പർ മിഡിൽ വെയ്റ്റ് കിരീടത്തിനായുള്ള പോരാട്ടത്തിൽ, ഓസ്ട്രേലിയയുടെ കെറി ഹോപ്പാണ് വിജേന്ദറിന്‍റെ എതിരാളി. ന്യൂഡൽഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തിൽ രാത്രി 7നാണ് പോരാട്ടം.
ഇടിക്കൂട്ടിൽ തുടർച്ചയായ ഏഴാം ജയവുമായി സൂപ്പർ മിഡിൽ വെയ്റ്റിലെ കന്നികിരീടം. ഒപ്പം ലോകറാങ്കിൽ ആദ്യ പതിനഞ്ച് സ്ഥാനവും ലോക ടൈറ്റിൽ ബൂട്ടുകളിൽ മത്സരിക്കാനുള്ള അവസരവും. സ്വന്തം മണ്ണിൽ ആദ്യ പോരാട്ടത്തിനിറങ്ങുന്ന വിജേന്ദറിനെ കാത്തിരിക്കുന്നത് ചരിത്ര നേട്ടങ്ങളാണ്.
ലോക ബോക്സിങ് ഓർഗനൈസേഷന്‍റെ ഏഷ്യ പസഫിക് സൂപ്പർ മിഡിൽ വെയ്റ്റ് കിരീടത്തിനായുള്ള പോരാട്ടത്തിൽ ഓസ്ട്രേലിയൻതാരം കെറി ഹോപ്പാണ് വിജേന്ദറിന്‍റെ എതിരാളി. പ്രൊഫഷണൽ ബോക്സിംഗിലേക്ക് ചുവടുമാറ്റിയ ശേഷം വിദേശത്തെ ആറു മത്സരങ്ങളിലും നോക്കൗട്ട് ജയം നേടിയാണ് വിജേന്ദർ സ്വന്തം ആരാധകർക്ക് മുന്നിൽ പോരാട്ടത്തിന് ഇറങ്ങുന്നത്. മത്സരം ജയിച്ച് രാജ്യത്ത് പ്രൊഫഷണൽ ബോക്സിങിന് ജനപ്രീതി നൽകുക എന്ന ലക്ഷ്യവും വിജേന്ദറിനുണ്ട്.
എന്നാൽ വെയ്ൽസിൽ ജനിച്ച് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ കെറി ഹോപ്പ് മുൻപ് ലോക ബോക്സിങ് കൗൺസിലിന്‍റെ മിഡിൽ വെയ്റ്റ് പട്ടം ചൂടിയിട്ടുണ്ട്. പ്രൊഫഷണൽ ബോക്സിംഗിലെ പത്ത് വർഷത്തെ അനുഭവ പരിചയം കെറി ഹോപ്പിന് മുതൽകൂട്ടാകും. വിജേന്ദറിനെ നേരിടാനാണ് താൻ സൂപ്പർ മിഡിൽ വെയ്‍റ്റ് വിഭാഗത്തിലേക്ക് ചുവട് മാറ്റിയതെന്ന് കെറി ഹോപ്പ് പ്രതികരിച്ചു. മൂന്നുമിനിറ്റു നീളുന്ന പത്ത് റൗണ്ടുകളായാണ് മത്സരം അരങ്ങേറുന്നത്.