ന്യൂഡൽഹി: ലോധ കമ്മിറ്റി റിപ്പോർട്ടിന് സുപ്രീം കോടതിയുടെ അംഗീകാരം. നിർദ്ദേശങ്ങൾ ആറു മാസത്തിനകം നടപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ബിസിസിഐ ഭാരവാഹികൾക്ക് പ്രായപരിധി നിശ്ചയിച്ചു. മന്ത്രിമാർക്കും രാഷ്‌ട്രീയക്കാർക്കും ബി.സിസിഐ പ്രതിനിധികളാവാൻ പാടില്ലെന്ന നിർദ്ദേശവും സുപ്രീം കോടതി ശരിവച്ചു.
ഇന്ത്യൻ ക്രിക്കറ്റിൽ സമ്പൂർണ പരിഷ്കരണം ലക്ഷ്യം വച്ചുകൊണ്ട് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.എം ലോധയുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയുടെ ശുപാർശകൾ മുഴുവനായും സുപ്രീം കോടതി അംഗീകരിച്ചു.
മന്ത്രിമാരും 70 വയസ് കഴിഞ്ഞവരും ബി.സി.സി.ഐ യുടെ ഭാരവാഹികളാകരുതെന്ന നിർദ്ദേശമാണ് ഇതിൽ പ്രധാനം. ആറുമാസത്തിനകം ലോധ കമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പിലാക്കണം. എല്ലാ സംസ്ഥാനങ്ങൾക്കും ബിസിസിഐ യിൽ പ്രാതിനിധ്യം വേണം.
അതേ സമയം ഒരു സംസ്ഥാനത്തിൽ നിന്ന് ഒരു അസ്സോസിയേഷൻ മാത്രം വോട്ട്, ഒന്നിൽ കൂടുതൽ അസ്സോസിയേഷനുള്ള മഹാരാഷ്‌ട്രയ്‌ക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ 3 അസ്സോസിയേഷനുകൾ അനുവധനീയമാണ്. സംസ്ഥാന ക്രിക്കറ്റ് സമിതിയിലും ബിസിസിഐ യിലും ഒരേ സമയം ഒരാൾക്ക് പ്രതിനിധി ആവാൻ ഇനി കഴിയില്ല.
ബിസിസി ഐയുടെ ഗവേണിങ് കൗൺസിലിൽ കണ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ നിർദ്ദേശിക്കുന്ന അംഗത്തിനും പ്രാതിനിധ്യം വേണം. ബിസിസിഐ യുടെ കണക്കുകൾ സി.എ.ജി പരിശോധിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിന്റെ നല്ല നാളുകൾ വരികയാണെന്നാണ് ജസ്റ്റിസ് ആർ.എം ലോധ സുപ്രീകോടതിയുടെ ഈ തീരുമാനത്തോട് പ്രതികരിച്ചത്. ഐപിഎല്ലിലും ബിസിസിഐ ക്കും പ്രത്യേകം ഗവേണിങ്ൻ കൗൺസിൽ രൂപീകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
അതേ സമയം വാതു വയ്പ്പ് നിയമ വിധേയമാക്കുന്നതു സംബന്ധിച്ചും ബിസിസിഐ യെ വിവരാവകാശ നിയമത്തിനു കീഴിൽ കൊണ്ടു വരുന്നതു സംബന്ധിച്ചുമുള്ള കാര്യങ്ങളിൽ സർക്കാറിനും പാർലമെന്റിനും തീരുമാനം കൈക്കൊള്ളാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.