റിയോ ഒളിംപിക്സിൽ നിന്ന് റഷ്യയെ വിലക്കണമെന്ന് ലോക ഉത്തേജക വിരുദ്ധ ഏജൻസി. ശുപാർശ, ഉത്തേജക പരിശോധനയിൽ റഷ്യ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണിത്. ഇതോടെ റഷ്യയ്‌ക്ക് റിയോ ഒളിമ്പിക്സിൽ സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായി.
2014ൽ സോച്ചിയിൽ നടന്ന ശീതകാല ഒളിമ്പിക്സോടെയാണ് റഷ്യൻ അത്‍ലറ്റിക്സിൽ ഉത്തേജക മരുന്നിന്‍റെ ആധിപത്യമാണെന്ന വെളിപ്പടുത്തൽ പുറത്തുവന്നത്. സോച്ചി ഒളിമ്പിക്സിൽ 13 സ്വർണ്ണമടക്കം 33 മെഡലുകൾ നേടി റഷ്യയായിരുന്നു ജേതാക്കൾ. മെഡൽ നേടിയ 15 താരങ്ങളെങ്കിലും മോസ്കോ ലാബിൽ മൂത്ര സാംപിൾ മാറ്റിവെച്ച ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത് റഷ്യൻ അധികൃതരുടെ അറിവോടെയാണെന്നും മോസ്കോ ആന്‍റി ഡോപ്പിങ് ലാബ് മുൻ മേധാവി ഗ്രിഗറി റോഡ്ചെങ്കോവ് രണ്ട് മാസം മുൻപ് വെളിപ്പടുത്തിയിരുന്നു.
ലോക കായിക രംഗത്തെ ഞെട്ടിച്ച ഈ വാർത്തയെ തുടർന്ന് ഒളിമ്പിക്സിലെ ക്രമക്കേടുകളെപ്പറ്റി അന്വേഷിച്ച വാഡ സ്വതന്ത്ര സമിതിയുടെ അദ്ധ്യക്ഷൻ റിച്ചാർഡ് മക്ലാരന്‍റെ റിപ്പോർട്ടിലാണ് റഷ്യയുടെ പങ്ക് സ്ഥിരീകരിച്ചത്.റോഡ്ചെങ്കോവ് അടക്കമുള്ള സാക്ഷികളുമായി സംസാരിച്ച ശേഷമാണ് മക്ലാരിൽ റിപ്പോർട്ട് തയ്യാറാക്കിയത്.
മോസ്കോയിലെ ഉത്തേജക മരുന്നു പരിശോധന ലാബിൽ മൂത്ര സാംപിൽ മാറ്റി നൽകിയ ക്രമക്കേടുകളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വാഡയുടെ കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണെന്നും നടന്നത് സമാനതകളില്ലാത്ത ക്രമക്കേടുകളാണെന്നും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാക് പ്രതികരിച്ചു. കാര്യങ്ങൾ വിശദമായി അന്വേഷിച്ച് വരികയാണെന്നും വേണ്ടി വന്നാൽ ആർക്കെതിരെയും കടുത്ത തീരുമാനം എടുക്കാൻ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.