ലോക മാമാങ്കത്തിന് വേദിയാകുന്നതിന്‍റെ ലഹരിയിലാണ് ബ്രസീൽ. 31-ാം ഒളിമ്പിക്സിന് റിയോ ഡി ജനീറോ വേദിയാകുമ്പോൾ ആവേശത്തിനൊപ്പം പ്രകൃതി സൗന്ദര്യത്തിലും ശ്രദ്ധാകേന്ദ്രമാവുകയാണ് ഈ ബ്രസീലിയൻ നഗരം. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിക്കുന്ന ആദ്യ തെക്കേ അമേരിക്കൻ നഗരം കൂടിയാണ് റിയോ.
റിയോ ഡി ജനീറോ. ജനുവരിയുടെ നദി, ആശ്ചര്യജനകമായ നഗരം അങ്ങനെ വിളിപ്പേരുകൾ നിരവധി. പ്രകൃതി മനോഹാരിതയും സാംബാതാളവും കാർണിവലിന്‍റെ ആവേശവും നിറയുന്ന നാട്.
ലാറ്റിനമേരിക്കയുടെ ഫുട്ബോൾ കോപ്പയും യൂറോയുടെ ആരവവും അവസാനിക്കുമ്പോൾ ഒടുങ്ങാത്ത ആവേശത്തിനായി ലോകം തിരിയുന്നത് ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഈ നഗരത്തിലേക്കാണ്.
ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് വേദിയാകാനൊരുങ്ങുകയാണ് റിയോ. ആഗസ്റ്റ് അഞ്ചിന് മാറക്കാന സ്റ്റേഡിയത്തിൽ 31-ാം ഒളിമ്പിക്സിന് തിരിതെളിയും. ആഗസ്റ്റ് 21 വരെയാണ് മത്സരങ്ങൾ.
കായികാവേശത്തിനൊപ്പം ബ്രസീലിന്‍റെ ഉത്സവഛായയും കൂടി ചേരുമ്പോൾ റിയോ നിറങ്ങളുടെകൂടി ഉത്സവമാകും.