രാമേശ്വരം: മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മസ്ഥലമായ രാമേശ്വരത്ത് അദ്ദേഹത്തിന്റെ പ്രതിമ അനാശ്ചാദനം ചെയ്തു. കർമ്മം നിർവഹിച്ചത് കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡുവും മനോഹർ പരീക്കറും ചേർന്നാണ്. വ്യക്തി ആരാധനയുടെ പേരിൽ രംഗത്തെത്തിയ ജമാത്തുൾ ഉലമ കൗൺസിലിന്റെ എതിർപ്പ് മറികടന്നാണ് പ്രതിമ നാടിനായി സമർപ്പിച്ചത്.
വിഗ്രഹാരാധന ശരിയത്ത് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് ഡോ.അബ്ദുൾ കലാമിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ജമാത്തുൾ ഉലമ കൗൺസിൽ രംഗത്തെത്തിയിരുന്നു. ഈ എതിർപ്പുകളെ മറികടന്ന് മുൻ നിശ്ചയിച്ച പ്രകാരം കലാമിന്റെ ചരമവാർഷിക ദിനം തന്നെ സ്മാരകം നാടിന് സമർപ്പിക്കുകയായിരുന്നു. ഡോ.അബ്ദുൾ കലാമിന്റെ ജന്മദേശമായ രാമേശ്വരത്ത് നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു, മനോഹർ പരീക്കർ എന്നിവർക്ക് പുറമെ കേന്ദ്ര സഹമന്ത്രി പൊൻ രാധാകൃഷ്ണനും അബ്ദുൾ കലാമിന്റെ ബന്ധുക്കളും പങ്കെടുത്തു.
പ്രതിമാ അനാശ്ചാദനത്തിന് പുറമെ അദ്ദേഹത്തിന്റെ സ്മാരകത്തിനായുള്ള തറക്കല്ലിടൽ ചടങ്ങും ഇതോടൊപ്പം നടന്നു. പ്രതിമാ നിർമ്മാണം അവസാനഘട്ടത്തിലിരിക്കെ ആണ് എതിർപ്പുമായി ജമാത്തുൾ ഉലമാ കൗൺസിൽ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം രാമേശ്വരത്ത് നടന്ന കൗൺസിലിന്റെ ഉന്നതല യോഗത്തിൽ സ്മാരകം സ്ഥാപിക്കുന്നതിനെ എതിർക്കാനും കൗൺസിൽ തീരുമാനമെടുത്തിരുന്നു. ഡോ.കലാമിന്റെ ജന്മദിനാഘോഷത്തിനിടെ, സ്മാരക നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതിനേത്തുടർന്നാണ് പ്രതിമ നിർമ്മാണം ആരംഭിച്ചത്.