അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് ബരാക്ക് ഒബാമ. യുഎസ് പ്രസിഡന്റാകാൻ ട്രംപ് യോഗ്യനല്ലെന്നാണ് ഒബാമയുടെ പ്രസ്താവന. ട്രംപിന് പിന്തുണ നൽകുന്നത് റിപ്പബ്ലിക്കൻ പാർട്ടി പിൻവലിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റിന്റെ ഉത്തരവാദിത്ത്വങ്ങൾ നിറവേറ്റാൻ യോഗ്യതയില്ലാത്തയാളാണ്
ഡൊണാൾഡ് ട്രംപ്. ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കുന്നതാണ് ട്രംപ്പിന്റെ ഓരോ പ്രസ്താവനകളെന്നും ഒബാമ തുറന്നടിച്ചു. അതിതീവ്ര ആശയങ്ങളുടെ വക്താവായ ട്രംപിന് പിന്തുണ നൽകുന്ന നിലപാട് റിപ്പബ്ലിക്കൻ പാർട്ടി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാഖിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികന്റെ കുടുംബത്തെക്കുറിച്ച് ആദരവില്ലാതെ ട്രംപ് സംസാരിച്ചത് ഒട്ടും ശരിയായില്ല. യുക്രൈയിനിന്റെ ഭാഗമായ ക്രിമിയയിൽ റഷ്യ നടത്തിയ ഏകപക്ഷീയമായ ഇടപെടലിനെ ന്യായീകരിച്ചതും വിവാദമായിരുന്നു. യൂറോപ്പിലേയും, പശ്ചിമേഷ്യയിലേയും രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ച് ട്രംപിന് കാര്യമായ അറിവില്ലെന്നും ഒബാമ കുറ്റപ്പെടുത്തി.
കാര്യങ്ങൾ അറിയാതെ വിഡ്ഢിത്തരങ്ങൾ പറയുന്നതാണ് ട്രംപിന്റെ പ്രധാന ജോലി. ട്രംപിന്റെ നിലപാടുകളോടും പ്രസ്താവനകളോടും എതിർപ്പുണ്ടെന്ന് ചൂണ്ടി കാണിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ അദേഹത്തെ പിന്തുണയ്ക്കുന്നത് ശരിയല്ലെന്നും ഒബാമ വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
അതേസമയം, നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ബരാക്ക് ഒബാമ ശ്രമിക്കുന്നതെന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.