പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമായി മനുഷ്യന്റെ സമസ്ത വികാരങ്ങളെയും കച്ചവടച്ചടമാക്കി ഓരോ ദിനങ്ങളും ആഘോഷിക്കുമ്പോള്‍, നാം ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇവയുടെ ഒക്കെ നൂറു നൂറു നല്ല മാതൃകകള്‍ ഭാരതീയ പുരാണങ്ങള്‍ നമുക്ക് കാട്ടിത്തന്നിട്ടുണ്ട്.
പാശ്ചാത്യവത്ക്കരണത്തിന്റെ കുത്തൊഴുക്കില്‍ ഓരോ ദിനങ്ങളും കലണ്ടറിലെ കള്ളികളില്‍ സ്ഥാനം പിടിക്കുമ്പോള്‍ ആഘോഷങ്ങളും പലരീതിയില്‍ പൊടിപൊടിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ സൗഹൃദത്തിന്റെ മഹത്തരങ്ങളായ ഉദാഹരണങ്ങള്‍ ഭാരതീയ ഇതിഹാസങ്ങള്‍ നമുക്ക് കാട്ടിത്തന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഊഷ്മള ബന്ധം പുരാണങ്ങളുടെ ഓരോ ഏടുകളിലും നമുക്ക് കണ്ടെത്താന്‍ കഴിയും.
ഇതിനൊക്കെയപ്പുറം മാനവികതയുടെ ഏറ്റവും മനോഹരമായ ഉദാത്തമായ തെളിവായി നമുക്കു മുന്നിലുള്ളത് ഭഗവാന്‍ ശ്രീകൃഷ്ണനും കുചേലനുമായുള്ള ഗാഢസൗഹൃദമാണ്. വര്‍ഷങ്ങള്‍ക്കുശേഷമുള്ള ആ പുനഃസമാഗമത്തിന്റെ മാറ്ററിയുവാന്‍ ‘എന്തു കൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു ചെന്താമരകണ്ണനുണ്ടോ കരഞ്ഞിട്ടുള്ളു’ എന്ന രണ്ടു വരി മാത്രം മതി.
സ്വര്‍ഗസമാനനായ ജീവിതത്തിനിടയിലും തന്റെ സതീര്‍ത്ഥ്യന്റെ വേഷ ഭൂഷാദികളോ, സ്ഥാനമോ ഒന്നും ശ്രദ്ധിയ്‌ക്കാതെ മാറോടു ചേര്‍ത്ത് ആശ്ലേഷിക്കുന്ന വിശാലമനസ്‌കത എത്രയുഗം കഴിഞ്ഞാലും മായാതെ നില്‍ക്കും
ഉടുത്തിരിക്കുന്ന പഴംതുണിയില്‍ പൊതിഞ്ഞു വച്ചിരുന്ന കല്ലും മണ്ണും കലര്‍ന്ന അവലിനെ സ്‌നേഹവായ്‌പ്പോടെ എടുത്തു കഴിക്കുമ്പോള്‍ കൃഷ്ണന്‍ ഉടച്ചെറിയുന്നത് സൗഹൃദത്തിന്റെ അതിര്‍ വരമ്പുകളാണ്. ആ കൃഷ്ണ-കുചേല ബന്ധം അന്നുതൊട്ടിന്നോളം വിവിധ കലാരൂപങ്ങളില്‍ നാം ദര്‍ശിച്ചു.
ഇത്തരം ഊഷ്മള ബന്ധങ്ങള്‍ പലതവണ ചലച്ചിത്ര പ്രമേയങ്ങളായി പ്രേക്ഷകര്‍ക്കിടയിലും എത്തി. 2007ല്‍ പുറത്തിറങ്ങിയ ‘കഥപറയുമ്പോള്‍’ എന്ന മലയാള സിനിമ ഉത്തമ ദൃഷ്ടാന്തമായി നമുക്ക് മുന്നിലുണ്ട്.
ചരിത്രവും പുരാണങ്ങളും ഉദാഹരണങ്ങളുടെ ശ്രേണികള്‍ കോറിയിട്ടു തന്നിട്ടും പാശ്ചാത്യ സംസ്‌കാരത്തിന് പിറകെ നമ്മുടെ ദിനാചരണങ്ങള്‍ പോകുന്നുവെന്നതാണ് ഏറെ ദുഃഖകരം.