ചർക്കു സേവന നികുതി ബിൽ പാർലമെന്റ് പാസാക്കിയതിനെ തുടർന്ന് ഏറെ അവ്യക്തതകളും അഭ്യൂഹങ്ങളും നിലനിൽക്കുകയാണ് . സംസ്ഥാനങ്ങൾ കൂടി ബിൽ പാസാക്കി കഴിഞ്ഞാൽ മാത്രമേ അന്തിമമായി ജി എസ് ടി എങ്ങനെ വിപണിയെ സ്വാധീനിക്കുമെന്ന് മനസ്സിലാക്കാൻ കഴിയൂ .നികുതിയുടെ ഏകീകരണം എത്രശതമാനത്തിലാക്കണം എന്നതിൽ ഇതുവരെയും തീരുമാനമായിട്ടില്ല .
രാജ്യത്തെ പ്രധാന വിപണികളിലൊന്നായ കാർ വിപണിയെ ജി എസ് ടി എങ്ങനെ സ്വാധീനിക്കുമെന്നുള്ള അന്വേഷണങ്ങൾ തുടങ്ങിക്കഴിഞ്ഞു . എക്സൈസ് നികുതിയും വാറ്റും പ്രവേശന നികുതിയും കേന്ദ്ര വിൽപ്പന നികുതിയും കൂടി ചേരുമ്പോൾ കാറിനുള്ള നികുതി 26- 30 ശതമാനത്തിലെത്തിയിരുന്നു .
എന്നാൽ ജി എസ് ടി വരുന്നതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും . അടിസ്ഥാന നികുതി 17-18 ശതമാനത്തിൽ ഒതുങ്ങുന്നതോടെ കാറുകൾക്ക് വില കുറയുമെന്നാണ് കണ്ടെത്തിയിട്ടുള്ളത് . മദ്ധ്യ വിഭാഗത്തിൽ പെട്ട അതായത് 1200- 1500 സിസി വിഭാഗത്തിൽ പെട്ട കാറുകൾക്കാകും ഏറ്റവും കൂടുതൽ ഗുണം ലഭിക്കുക.
ഇരുപത് ശതമാനത്തോളമാണ് ഇത്തരം കാറുകൾക്ക് നികുതി കുറയുക . ചെറു കാറുകൾക്ക് 10 ശതമാനവും ആഡംബര കാറുകൾക്ക് 5 ശതമാനവും ഇളവ് ലഭിച്ചേക്കും . കസ്റ്റംസ് നികുതി ജി എസ് ടിയിൽ ഉൾപ്പെടുത്താത്തതിനാൽ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് നികുതി ഇളവൊന്നും ലഭിക്കില്ല . ഭാഗങ്ങൾ ഇറക്കുമതി ചെയ്ത് യോജിപ്പിക്കുന്ന കാറുകൾക്കും ഇളവൊന്നും ലഭിക്കില്ല.
ജി എസ് ടി വരുന്നതോടെ രാജ്യം മുഴുവൻ എക്സ് ഷോറൂം വിലകൾ ഏകീകരിക്കപ്പെടും എന്നതാണ് മറ്റൊരു കാര്യം . നിലവിൽ പല നഗരങ്ങളിലും പല വിലകളാണ് കാറുകൾക്ക് നിശ്ചയിക്കുന്നത്.
ഹാച്ച് ബാക്കുകളും സെഡാനുകളും തമ്മിലുള്ള അന്തരം കുറയുന്നതോടെ കൂടുതൽ പേർ സെഡാൻ ഇനത്തിലേക്ക് തിരിയാനുള്ള സാദ്ധ്യതയുമുണ്ട് . എക്സൈസ് നികുതിയിൽ നിന്ന് രക്ഷപ്പെടാൻ നാല് മീറ്ററിനുള്ളിലുള്ള കാറുകൾ നിർമ്മിക്കാനുള്ള മുൻ തീരുമാനം കമ്പനികൾ പുനപരിശോധിക്കും . അതുകൊണ്ട് തന്നെ വലിയ കാറുകൾ നിരത്തിലിറക്കാനുള്ള സാദ്ധ്യതയും ഏറെയാണ് .
എന്തായാലും ജി എസ് ടി വാഹന വിപണിയ്‌ക്ക് അനുകൂലമായിത്തന്നെ മാറുമെന്നാണ് നിലവിലുള്ള വിലയിരുത്തൽ .