റിയോ ഡി ജനീറോ: റിയോയിലെ കളത്തിൽ ലോക ഒന്നാം നമ്പർ താരം കരോലിന മരിനോട് പി.വി.സിന്ധു പൊരുതുമ്പോൾ ആവശക്കൊടുമുടിയിലായിരുന്നു മാതാപിതാക്കളും സുഹൃത്തുക്കളും. വിജയം വഴുതിപ്പോയെങ്കിലും ഭാവിയിൽ ഇന്ത്യയ്ക്കായി മകൾ സ്വർണ്ണം നേടുമെന്ന് അച്ഛൻ പി.വി.രമണ പ്രതികരിച്ചു.
ഹൈദരാബാദിലെ തുറന്ന വേദിയിൽ സജ്ജീകരിച്ച വീഡിയോ വാളിലൂടെ മകളുടെ പ്രകടനം നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് മാതാപിതാക്കൾ വീക്ഷിച്ചത്.
വോളിബോൾ താരങ്ങളായ മാതാപിതാക്കൾ മത്സരത്തിന്റെ ഓരോ നിമിഷവും സസൂക്ഷ്മം നിരീക്ഷിച്ചു. ആദ്യ ഗെയിമിൽ ലോക ഒന്നാം നമ്പർ താരം കരോലിനയെ സിന്ധു അടിയറവ് പറയിച്ചപ്പോൾ ആവേശം ഇരട്ടി.
എന്നാൽ രണ്ടാം ഗെയിമിൽ സിന്ധുവിന് അടി പതറിയപ്പോൾ കുടുംബത്തിനാകെ നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ. കളി മൂന്നാം ഗെയിമിലേക്ക് നീണ്ടപ്പോൾ പ്രതീക്ഷ.
വിജയം വഴുതിപ്പോയെങ്കിലും രാജ്യത്തിന് ചരിത്ര നേട്ടം സമ്മാനിച്ച സിന്ധുവിനെക്കണ്ടപ്പോൾ ആവേശം അണപ്പൊട്ടി. മകളുടെ പ്രകടനത്തിൽ മാതാപിതാക്കൾ സംതൃപ്തർ.
അടുത്ത ഒളിമ്പിക്സിൽ ഭാരതത്തിന്റെ യശസ്സുയർത്താൻ സിന്ധുവിന് സാധിക്കും. രാജ്യത്തിനായി മകൾ സ്വർണ്ണം നേടുമെന്നും അച്ഛൻ പി.വി.രമണ പറഞ്ഞു.