കോഴിക്കോട്: എടയ്ക്കൽ ഗുഹയിലെ ചിത്രങ്ങളും നവീന ശിലായുഗത്തിലെ കൊത്തുപണികളുടെയും ചരിത്രപ്രാധാന്യം വിശദീകരിക്കുകയാണ് പി.ടി സന്തോഷ് കുമാറിന്റെ ‘എടയ്ക്കൽ ദി റോക്ക് മാജിക്’ എന്ന ടോക്യുമെന്ററി. എം ജി.എസ് നാരായണനുൾപ്പെടെയുള്ള പ്രമുഖ ചരിത്രകാരൻമാരുടെ പങ്കാളിത്തത്തോടെയാണ് അരമണിക്കൂർ നീളുന്ന ഡോക്യുമെന്ററി തയ്യാറാക്കിയത്.
എടയ്ക്കൽ ഗുഹയിലെ ചരിത്രാവശേഷിപ്പിനെകുറിച്ച് നാല് വർഷത്തെ പഠനത്തിനൊടുവിലാണ് സന്തോഷ് കുമാർ ഡോക്യുമെന്ററി യാഥാർത്ഥ്യമാക്കിയത്. എടയ്ക്കൽ ഗുഹയെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും ഇതിൽ പ്രതിപാദിയ്ക്കുന്നു. ദക്ഷിണേന്ത്യൻ ലിപി വിദഗ്ദൻ ഐരാവതം മഹാദേവൻ ഐ.എ.എസ്, ഡോ.എം ജി.എസ് നാരായണൻ, ഡോ രാഘവവാര്യർ, തുടങ്ങിയ പ്രശസ്ത ചരിത്രകാരന്മാരും ഡോക്യുമെന്ററിയിൽ പങ്കാളികളായി.
ആദിമ മനുഷ്യന്റെ ലിപിയുടെ സാന്നിധ്യത്തെക്കുറിച്ചും ക്രിയാത്മകാവിഷ്കാരത്തെകുറിച്ചും ആശയവിനിമയത്തെകുറിച്ചും ഡോക്യുമെന്ററി വിശദീകരിക്കുന്നു. ഡോ.എം വിജയലക്ഷ്മിയും കെ.പി ജിഷയും ചേർന്ന് പൈതൃകം സാംസ്കാരിക സംഘത്തിന്റെ ബാനറിൽ നിർമ്മിച്ച ഡോക്യുമെന്ററിക്കായി പ്രതീഷ് നാരായണനാണ് ഛായാഗ്രഹണം നിർവ്വഹിച്ചത്.