ഹൈദരാബാദ്: രാജ്യത്ത് 500, 1000 രൂപയുടെ കറൻസികൾ നിരോധിച്ചതിനേത്തുടർന്ന് ബ്രഹ്മാണ്ഡചിത്രമെന്നു വിശേഷിപ്പിക്കപ്പെട്ട ബിഗ് ബജറ്റ് ചിത്രമായ ബാഹുബലിയുടെ നിർമ്മാതാക്കളുടെ വീട്ടിൽ റെയ്ഡ് നടത്തി. ലോകം മുഴുവനായി 650 കോടി രൂപയുടെ ബിസിനസ് നടന്ന ചിത്രമാണ് ഒരേ സമയം തമിഴിലും, തെലുങ്കിലും പുറത്തിറങ്ങിയ ബാഹുബലി.
നൂറു കണക്കിനു കോടി രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ വിതരണാവകാശം വിറ്റു പോയത്. ഈ ചിത്രം പിന്നീട് ഹിന്ദിയുൾപ്പെടെ മറ്റു ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യുകയുമുണ്ടായി.
ബാഹുബലിയുടെ നിർമ്മാതാക്കളായ ശോഭു യാർലഗഢ, പ്രസാദ് ദേവിനേനി എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. പിൻവലിക്കപ്പെട്ട 500, 1000 കറൻസികൾ ഏതാണ് 60 കോടി രൂപയ്ക്കു തുല്യമായ അളവിൽ ഇവിടങ്ങളിൽ ഉണ്ടാകും എന്ന നിഗമനത്തേത്തുടർന്നായിരുന്നു റെയ്ഡ്. റെയ്ഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇന്നലെ ഡൽഹിയും, മുംബൈയുമുൾപ്പെടെ രാജ്യത്തെ വിവിധ പ്രധാനനഗരങ്ങളിൽ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. സ്വർണ്ണവ്യാപാര സ്ഥാപനങ്ങൾ, പണമിടപാടു സ്ഥാപനങ്ങൾ, നാണയവിനിമയകേന്ദ്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.