ന്യൂഡൽഹി: 2016 സെപ്റ്റംബർ വരെ അതിർത്തിയിൽ 105 നുഴഞ്ഞുകയറ്റങ്ങളും, 369 വെടിനിർത്തൽ കരാർ ലംഘനങ്ങളും പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസരാജ് ആഹിർ. പാർലമെന്റിന്റെ ശൈത്യകാലസമ്മേളനം ആരംഭിച്ച ഇന്ന് രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആകെ 201 നുഴഞ്ഞു കയറ്റ ശ്രമങ്ങൾ നടന്നിട്ടുളളതിൽ, 105 തീവ്രവാദികൾ അതിർത്തിക്കിപ്പുറം കടന്നിട്ടുണ്ട്. ഇതിൽ 24 പേരെ സൈന്യം വധിച്ചു. രണ്ടു പേർ സൈന്യത്തിനു കീഴടങ്ങിയതായും, 72 പേർ മടങ്ങിപ്പോയതായും അദ്ദേഹം പറഞ്ഞു.
2015ൽ മാത്രം 33 തീവ്രവാദികളാണ് കശ്മീർ അതിർത്തി വഴി ഭാരതത്തിലേക്ക് കടന്നത്. 121 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഉണ്ടായതിൽ 46 പേരെ സുരക്ഷാസൈന്യം വധിച്ചതായും അദ്ദേഹം രാജ്യസഭയെ അറിയിച്ചു. ഈ കാലങ്ങളിൽ പാകിസ്ഥാന്റെ ഭാഗത്തു നിന്നുളള നുഴഞ്ഞു കയറ്റ ശ്രമങ്ങളിൽ വർദ്ധനയുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
210 വെടിനിർത്തൽ കരാർ ലംഘനങ്ങൾ ജമ്മു കശ്മീർ അന്താരാഷ്ട്ര അതിർത്തിയിൽ നവംബർ രണ്ടു വരെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് നിയന്ത്രണരേഖയോടടുപ്പിച്ച് 152 സമാനമായ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളതായും ഹൻസരാജ് ആഹിർ രാജ്യസഭയെ അറിയിച്ചു.
2015ൽ 253 വെടിനിർത്തൽ കരാർ ലംഘനങ്ങളാണ് പാകിസ്ഥാൻ പക്ഷത്തു നിന്നും അന്താരാഷ്ട്ര അതിർത്തിയിൽ ഉണ്ടായത്. നിയന്ത്രണരേഖയിൽ 152 പ്രാവശ്യവും പാകിസ്ഥാൻ സൈനികർ കരാർലംഘനം നടത്തി. രാജ്യസഭയിൽ എഴുതി നൽകിയ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.