വിജയവാഡ: ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബാഹുബലി രണ്ടിന്റെ സീനുകൾ മോഷ്ടിച്ച ഗ്രാഫിക് ഡിസൈനർ വിജയവാഡയിൽ അറസ്റ്റിലായി. ചിത്രത്തിന്റെ സംവിധായകനായ രാജമൗലി ഹൈദരാബാദിലെ ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയേത്തുടർന്നാണ് നടപടി.
2017ൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ യുദ്ധരംഗങ്ങൾ ചിത്രീകരിച്ച എഡിറ്റ് ചെയ്യാത്ത രംഗങ്ങളാണ് മോഷണം പോയത്. ഇത് ചിത്രത്തിന്റെ ക്ലൈമാക്സിനോടനുബന്ധിച്ചുളള രംഗങ്ങളാണെന്നാണ് കരുതുന്നത്. ഈ രംഗങ്ങൾ ഓൺലൈനിൽ വൈറൽ ആകുന്നതോടെയാണ് രംഗങ്ങൾ മോഷണം പോയത് ശ്രദ്ധയിൽപ്പെടുന്നത്.
ഹൈദരാബാദിലെ അന്നപൂർണ്ണ സ്റ്റുഡിയോസിൽ ജോലിചെയ്തിരുന്നയാളാണ് അറസ്റ്റിലായ ഗ്രാഫിക് ഡിസൈനർ എന്നാണ് കരുതപ്പെടുന്നത്. ബാഹുബലിയുടെ നിർമ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും 500,1000 നോട്ട് പിൻവലിക്കലിനേത്തുടർന്ന് റെയിഡുകൾ നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് ഇയാൾ വിജയവാഡയിൽ അറസ്റ്റിലാകുന്നത്.
ബ്രഹ്മാണ്ഡ ചിത്രമെന്നു പേരു കേട്ട ബാഹുബലിയുടെ ചിത്രീകരണം അതീവ സൂക്ഷ്മതയോടെയാണ് നടന്നു വരുന്നത്. ചിത്രത്തിന്റെ കഥാംശമോ, രംഗങ്ങളോ പുറത്തു പോകാതിരിക്കാനുളള എല്ലാ മുൻകരുതലുകളും എടുത്താണ് ചിത്രീകരണത്തിന്റെ ഓരോ ഘട്ടവും പുരോഗമിക്കുന്നത്. സെപ്റ്റംബറിൽ ചിത്രീകരണത്തിന്റെ ഫോട്ടോഗ്രാഫുകൾ പ്രചരിച്ചതിനേത്തുടർന്ന് ഷൂട്ടിംഗ് സെറ്റിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു പോലും സംവിധായകൻ രാജമൗലി വിലക്കിയിരിക്കുകയാണ്. ബാഹുബലിയുടെ ഒന്നാം ഭാഗവും ഇത്തരം വെല്ലുവിളികൾ നിരവധി നേരിട്ടിരുന്നു. ബാഹുബലി ഒന്ന് 650 കോടി രൂപയുടെ ലാഭമാണ് നേടിയിരുന്നത്.
ഇപ്പോൾ ആന്ധ്രാപ്രദേശിലെ രായൽസീമയിൽ ചിത്രീകരണം പുരോഗമിക്കുന്ന ബാഹുബലി രണ്ട് 2017 ഏപ്രിൽ 28ന് റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.