തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ജനവികാരം ശക്തമാകവെ മുഖ്യമന്ത്രി പിണറായി വിജയന് വകുപ്പ് മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കുന്നു. ഈ മാസം 26നാണ് യോഗം നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്കും പോലീസിനുമെതിരായ ആരോപണങ്ങളെ പ്രതിരോധിക്കുകയാണ് പ്രധാന അജണ്ടയെന്നാണ് സൂചന.
ദേശീയഗാനം, യുഎപിഎ, മഹാരാജാസ് കോളേജ്, മാവോയിസ്റ്റ് വേട്ട തുടങ്ങി ആഭ്യന്തര വകുപ്പ് തൊട്ടതെല്ലാം നേരത്തെ വിവാദമായിരുന്നു. ഒപ്പം റേഷന്‍ പ്രതിസന്ധിയും, കെഎസ്ആര്‍ടിസി ശമ്പള വിതരണം തടസ്സപ്പെട്ടതും, ഐഎഎസ് – ഐപിഎസ് ചേരിപ്പോരും സര്‍ക്കാരിന്റെ വിലയിടിച്ചു. ഈ സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചത്.
ഡിസംബര്‍ 26ന് ചേരുന്ന യോഗത്തില്‍ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പുറമേ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. ഇടത് സര്‍ക്കാര്‍ പ്രതീക്ഷിച്ച പോലെ മെച്ചമായില്ലെന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തില്‍ മുഖം മിനുക്കലാകും പ്രധാന അജണ്ടയെന്നുറപ്പ്. കൂട്ടത്തില്‍ പരസ്യപ്രതികരണങ്ങള്‍ക്ക് വിലക്കേര്പ്പെടുത്തലും വന്നേക്കും.
അതേസമയം പിണറായി വിജയന്റെ നീക്കം മറ്റ് വകുപ്പുകളുടെ മേലുള്ള കടന്നുകയറ്റമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. മുഖ്യമന്ത്രി കൈയ്യാളുന്ന ആഭ്യന്തര വകുപ്പാണ് സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയെന്നതാണ് ഇതിനുള്ള ന്യായീകരണം. നേരത്തെ സിപിഎം ദേശീയ നേതൃത്വം അടക്കം സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ നിലപാടെടുത്തിരുന്നു.