റായ്പൂർ : ബസ്തറിലെ ഗ്രാമീണർക്ക് ആശ്വാസമാണ് സി ആർ പി എഫിന്റെ പുതിയ അസിസ്റ്റന്റ് കമാൻഡന്റ് . പ്രത്യേകിച്ചും സ്ത്രീകൾക്കാണ് ഏറെ ആശ്വാസം . കമ്യൂണിസ്റ്റ് ഭീകരരെ തുരത്താനുള്ള സുരക്ഷ സേനയുടെ നീക്കങ്ങളെ ഭീതിയോടെ കണ്ടിട്ടുള്ള ഗ്രാമീണർക്ക് ഇപ്പോൾ ആശ്വാസമേകുന്ന അസിസ്റ്റന്റ് കമാൻഡന്റ് ഒരു വനിതയാണ് ഉഷാ കിരൺ.
സി ആർ പി എഫിന്റെ ബറ്റാലിയൻ 80 യിലെ ഉദ്യോഗസ്ഥയാണ് ഉഷ. ബസ്തറിലേക്ക് നിയോഗിക്കപ്പെട്ട ആദ്യ വനിത ഓഫീസറും .ഉഷയുടെ നിയമനം പ്രദേശത്തെ സ്ത്രീകളുടെ ഭീതി ഒരു പരിധി വരെ മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സൈന്യം സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നുവെന്ന കമ്യൂണിസ്റ്റ് പ്രചാരണത്തെ തടയാനും അവരുടെ സാന്നിദ്ധ്യത്തിന് കഴിയുന്നുണ്ടെന്നാണ് സി ആർ പി എഫ് ഡിഐജിയും പറയുന്നത്.
ഡൽഹിയെ ട്രിപ്പിൾ ജമ്പിൽ പ്രതിനിധാനം ചെയ്ത ദേശീയ കായിക താരമാണ് ഉഷ കിരൺ. സ്വന്തം ഇഷ്ടപ്രകാരമാണ് അവർ ബസ്തർ തന്നെ തെരഞ്ഞെടുത്തത്. സൈനിക സേവനം ഉഷയുടെ രക്തത്തിൽ അലിഞ്ഞതാണ് . അച്ഛനും അച്ഛന്റെ അച്ഛനും സൈനികരായിരുന്നു. ഗ്രാമീണ സ്ത്രീകൾ തന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നതെന്നും സൈന്യത്തോടുള്ള ഭയം ഇല്ലാതാക്കാൻ തന്റെ സാന്നിദ്ധ്യത്തിന് കഴിയുന്നുവെന്ന് കരുതുന്നതായും ഉഷ കിരൺ വ്യക്തമാക്കുന്നു .