കറാച്ചി: ബോളിവുഡ് സിനിമകളുടെ പ്രദർശനം പാകിസ്ഥാനിൽ നിരോധിച്ചത് വൻ തിരിച്ചടിയായതായി റിപ്പോർട്ട്. ബോളിവുഡ് സിനിമകൾക്ക് വിലക്കേർപ്പെടുത്തിയതിനേത്തുടർന്ന് കഴിഞ്ഞ നാലു മാസമായി പാകിസ്ഥാനിൽ തിയേറ്ററുകൾ അടഞ്ഞു കിടക്കുകയാണ്.
ഇന്ത്യൻ ടെലിവിഷൻ ചാനലുകൾക്കും വിലക്കേർപ്പെടുത്തിക്കൊണ്ട് പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കിയിരുന്നു. ഉറി ഭീകരാക്രമണത്തേത്തുടർന്ന് പാക് കലാകാരന്മാർക്ക് ഭാരതത്തിൽ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയിരുന്നതിനു പ്രതികാരമായാണ് പാകിസ്ഥാൻ ബോളിവുഡ് സിനിമകൾക്ക് വിലക്കേർപ്പെടുത്തിയത്. എന്നാൽ ബോളിവുഡ് ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കാതെയായതോടെ പാകിസ്ഥാനിലെ തിയേറ്ററുകൾ പലതും കാലിയായി. മിക്ക തിയേറ്ററുകളും അടച്ചുപൂട്ടലിന്റെ വക്കിലായതോടെ തീരുമാനം പുനഃപരിശോധിക്കാൻ നിർബന്ധിതരായിരിക്കുകയാണ് അധികൃതർ.
പാകിസ്ഥാനിലെ തിയേറ്റർ വരുമാനത്തിന്റെ എഴുപതു ശതമാനത്തോളം ബോളിവുഡ് ചലച്ചിത്രങ്ങളിൽ നിന്നാണ് ലഭിച്ചിരുന്നത്.