ന്യൂഡൽഹിയിൽ : അർബുദവും മറ്റ് ജീവിത ശൈലീ രോഗങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ ആരോഗ്യ പരിശോധനയ്ക്കായി വിദഗ്ദ്ധരെ വീടുകളിലേക്കയയ്ക്കാൻ കേന്ദ്രസർക്കാർ പദ്ധതി . ഫെബ്രുവരി മാസം ആരോഗ്യപ്രവർത്തകർ എല്ലാ വീടുകളിലുമെത്തി സൗജന്യ പരിശോധന നടത്താനാണ് തീരുമാനം .
ജില്ലകൾ തോറും സൗജന്യമായി മെഡിക്കൽ ക്യാമ്പുകളും നടത്തും . രാജ്യത്ത് മരിക്കുന്നവരിൽ 35 ശതമാനവും കാൻസർ , പ്രമേഹം , ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ കൊണ്ടാണ് മരിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 26 ശതമാനം പേർ ഹൃദയ സംബന്ധമായ അസുഖങ്ങൾ കൊണ്ടാണ് മരിക്കുന്നത് .
എല്ലാവർഷവും പത്ത് ലക്ഷം പേർ കാൻസർ ബാധിതരാകുന്നുവെന്നാണ് കണക്കുകൾ. നിലവിൽ ഒരു വർഷം 7.36 ലക്ഷം പേർ കാൻസർ കാരണം മരണമടയുന്നുണ്ട് . ഇത് 2020 ആകുമ്പോഴേക്കും 8.8 ലക്ഷമായി ഉയരുമെന്നാണ് നിഗമനം . നേരത്തെ തന്നെ ഇത്തരം രോഗങ്ങൾ കണ്ടെത്തി ചികിത്സിച്ചാൽ മരണ സംഖ്യ കുറയ്ക്കാം . ആരോഗ്യപരിശോധന വീടുകളിലെത്തി നടത്തിയാൽ കൂടുതൽ പേരെ ഉൾക്കൊള്ളിക്കാനാകുമെന്നതാണ് മെച്ചം.
ഇതിനായി ദേശീയ ആരോഗ്യമിഷന്റെ കീഴിൽ ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകും .പരിശോധന ഉപകരണങ്ങളും കിറ്റുകളും ലഭ്യമാക്കും . 2017 ൽ ആദ്യ പടിയായി 100 ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക . 2018 ൽ ഇത് ഇരുനൂറുജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും .