തിരുവനന്തപുരം: ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചുനീക്കിയതിന് പിന്നാലെ തൂണുകളും പൊളിച്ചു നീക്കി. റവന്യൂ വകുപ്പ് അധികൃതരാണ് പൊളിച്ചു നീക്കിയത്. 24 മണിക്കൂറിനകം തൂണുകൾ പൊളിച്ച് നീക്കണമെന്ന ഉത്തരവ് മാനേജ്മെന്റ് തള്ളിയതോടെയാണ് റവന്യു വകുപ്പിന്റെ നടപടി.
കഴിഞ്ഞ ദിവസം കോളജിന്റെ ഗേറ്റ് മാനേജ്മെന്റ് പൊളിച്ചുമാറ്റിയിരുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് കവാടം സ്ഥാപിച്ചിരിക്കുന്നതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു.
24മണിക്കൂറിനകം കവാടം പൊളിച്ചു നീക്കാനായിരുന്നു റവന്യൂ വകുപ്പിന്റെ നോട്ടീസ്. എന്നാൽ അക്കാദമി ഗേറ്റും ബോർഡും മാത്രം മാറ്റുകയും കവാടം പൂർണ്ണമായും പൊളിച്ചു നീക്കാൻ വിസമ്മതിക്കുകയും ചെയ്യുകയായിരുന്നു. ഇതിനെ തുടർന്നാണ് റവന്യൂ അധികൃതർ തന്നെ നേരിട്ടെത്തി കവാടം പൊളിച്ചു നീക്കിയത്.
അക്കാദമിക്ക് നല്കിയ സര്‍ക്കാര്‍ ഭൂമിയില്‍ പത്തേക്കറോളം ഉപയോഗമില്ലാതെ കിടക്കുകയാണെന്നും ഈ ഭൂമി തിരികെ സര്‍ക്കാരിന് ഏറ്റെടുക്കാവുന്നതാണെന്നും ഉള്‍പ്പെടെയുളള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് സംഭവം അന്വേഷിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയത്.
ഈ റിപ്പോർട്ടിലാണ് അക്കാദമിയുടെ പ്രധാന കവാടവും ഗേറ്റും സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് നിര്‍മിച്ചിരിക്കുന്നതെന്നും അടിയന്തരമായി ഇത് പൊളിച്ച് അക്കാദമി ഭൂമിയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കിയിരുന്നത്.