ഒഎൻവിയുടെ വേർപാടിന് ഒരു വർഷം. അതിരുകളില്ലാത്ത ഭാവനയുടെയും കാവ്യാത്മകതയുടേയും ആൾരൂപമായിരുന്നു കവിതയിൽ ഒ.എൻ.വി. കാൽപ്പനികത കരകവിഞ്ഞതാകട്ടെ ചലച്ചിത്‍ര ഗാനരചനയിലും.
ഭാഷയും കാല്‍പ്പനികതയും ലയിച്ചു ചേര്‍ന്ന ഒന്നായിരുന്നു ഒഎന്‍വിയുടെ കാവ്യചൈതന്യം. ഒരിക്കലെങ്കിലും കവിതയുടെ കനല്‍ മിന്നി മറയാത്ത നിമിഷം അനുഭവിക്കാത്തവര്‍ ആരുമില്ല. എന്നാല്‍, അതൊരു ജ്വാലയായി പടരാന്‍ ആത്മസമര്‍പ്പണം കൂടിയേതീരൂ. ആ സമര്‍പ്പണമാണ് ഒഎന്‍വിയെ കാല്‍പ്പനിക കേരളത്തിന്റെ പ്രിയപ്പെട്ട കവിയാക്കിയത്.
അദ്ധ്യാപകനായപ്പോഴും, ഗാനരചയിതാവായി മാറിയപ്പോഴും ഒഎന്‍വി പകര്‍ന്ന അനുഭവം വിഭിന്നമായിരുന്നില്ല. മഞ്ഞള്‍ പ്രസാദത്തിന്റെ മണമുള്ള എത്രയെത്ര വരികളിലാണ് മലയാളം ആ അമൃതം നുകര്‍ന്നത്. ചലച്ചിത്രങ്ങളിലെ ആ ഗാനരചനാ വൈഭവം രാജ്യം മുഴുവന്‍ അംഗീകരിച്ചത് വൈശാലി എന്ന ചിത്രത്തിലൂടെ. മിഴികളെ ഇന്ദ്രനീലിമ ചാലിച്ച കാവ്യഭാവനയെ തേടിയെത്തി കേന്ദ്ര സര്‍ക്കാരിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം.
ജ്ഞാനപീഠമുള്‍പ്പടെ നിരവധി ബഹുമതികള്‍ പിന്നെയും. എന്നാല്‍ അംഗീകാരങ്ങള്‍ക്കും അനുമോദനങ്ങള്‍ക്കും അപ്പുറം ആരെയും ഭാവഗായകനാക്കി മാറ്റിയ കാവ്യ പ്രപഞ്ചമായിരുന്നു മലയാളത്തിന് മഹാകവി സമര്‍പ്പിച്ച സ്‌നേഹോപഹാരം. ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ കണ്ട കവിയുടെ കാഴ്ചകളും കേള്‍വികളും അനുഭവങ്ങളുമെല്ലാം മലയാളിക്ക് ഇനി അതുല്യമായ പാഠപുസ്തകങ്ങള്‍.
മറയുകയാകാം ആ കാവ്യചന്ദ്രിക, പക്ഷെ മരണമില്ലാത്ത ഓര്‍മ്മകള്‍ കൂട്ടിനുണ്ടാകും. മലയാള കവിതാലോകത്ത് കാല്‍പ്പനികതയുടെ തിരിനാളം അണയാതിരിക്കുന്നിടത്തോളം ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്ന ഒഎന്‍വി കുറുപ്പ് മലയാളത്തിന്റെ ഭാവി തലമുറയിലും അനശ്വരനായിരിക്കും.