പാലക്കാട്: ആത്മീയാചാര്യനും ആയുർവ്വേദ ചികിത്സകനുമായിരുന്ന ശങ്കര സമ്പ്രദായത്തിലെ സ്വാമി നിർമ്മലാനന്ദഗിരി മഹാരാജിന് നാട് വിട നൽകി. അദ്ദേഹത്തിന്റെ ഭൗതിക ശരീരം പാലക്കാട് ഒറ്റപ്പാലത്തെ പാലിയില്‍ മഠത്തില്‍ സമാധിയിരുത്തി. മഠത്തിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ ആദരാജ്ഞലികൾ അർപ്പിക്കാൻ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ എത്തിയിരുന്നു.
ഒറ്റപ്പാലത്തെ പാലിയിൽ മഠത്തോട് ചേർന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം സമാധിയിരുത്തിയത്. മഠത്തിൽ പൊതുദർശനത്തിന് വച്ചിരുന്ന ഭൗതികദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി സമൂഹത്തിന്റെ നാനാ തുറയിലുളളവർ എത്തിയിരുന്നു. ചികിത്സ ഉപാസനയായി കൊണ്ടുനടന്ന ആചാര്യനായിരുന്നു നിർമ്മലാനന്ദഗിരി സ്വാമികളെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. സ്വാമിജിയെപ്പോലെയുളളവർ അമരന്മാരാണെന്നും, നിരന്തരമായ തപസ്സിലൂടെ ഒരു വലിയ ജനസമൂഹത്തെ ധന്യമാക്കാൻ സ്വാമിജിക്കു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വാരാണാസിയിലെ തിലകാണ്ഡേശ്വരത്തായിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നതെങ്കിലും, 2001നു ശേഷം പാലിയിൽ മഠം കേന്ദ്രീകരിച്ചായിരുന്നു നിർമ്മലാന്ദഗിരി മഹാരാജ് സ്വാമികളുടെ പ്രവർത്തനം. ആയുര്‍വേദ, ഹോമിയോ, അലോപ്പതി വിഭാഗങ്ങളിലെ ചികിത്സയും ആത്മീയ പ്രഭാഷണവും ഒരു പോലെ കൈകാര്യം ചെയ്തിരുന്ന ആചാര്യനെയാണ് സ്വാമിജിയുടെ വിയോഗത്തോടെ സമൂഹത്തിന് നഷ്ടമായത്.