സിന്ധ് പ്രവിശ്യയിലെ സൂഫി ആരാധനാലയത്തിനു നേരെ നടന്ന ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയതായി പാകിസ്ഥാൻ. സൈനിക നടപടിയിൽ നൂറ് ഭീകരവാദികളെ വധിച്ചതായി സൈന്യം അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു 80 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്നത്.
സിന്ധ് പ്രവിശ്യയിലെ സെഹ് വാൻ നഗരത്തിലെ തിരക്കേറിയ സൂഫി ആരാധനാലയത്തിലേക്ക് ചാവേർ ഇരച്ചുകയറിയാണ് സ്ഫോടനം നടത്തിയത്. 250 ൽ അധികം പേർക്ക് സ്ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇതിന് പിന്നിൽ പ്രവര്‍ത്തിച്ചവരെ ഏത്രയും വേഗം പിടികൂടണമെന്നും നിര്‍ദേശം നൽകിയിരുന്നു. ഇതേതുടര്‍ന്നുള്ള സൈനിക നടപടിയിലാണ് ഭീകരവാദികൾ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചത്. തെക്കൻ സിന്ധ് പ്രവിശ്യയിൽ നടന്ന ആക്രണത്തിൽ 18 തീവ്രവാദികളും വടക്ക് പടിഞ്ഞാറൻ മേഖലയിൽ നിന്ന് 13 പേരെ വധിച്ചതായുമാണ് റിപ്പോർട്ടുകൾ.
എന്നാൽ സ്ഫോടനത്തിന്റെ സൂത്രധാരന്മാർ കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഭീകരരെ വധിച്ചതുകൂടാതെ നിരവധി പേരെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തതായും സൈനിക വക്താവ് ജനറൽ ആസിഫ് ഗഫൂർ വ്യക്തമാക്കി. വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച നടന്ന സ്ഫോടനത്തിന് പിന്നാലെ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അഫ്ഗാനിസ്ഥാൻ സ്വീകരിക്കുന്നതെന്ന ആരോപണം പാകിസ്ഥാൻ ഉയർത്തിയിരുന്നു.