മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായി ജയരാജിന്റെ വീരം വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന വിനീത് ശ്രീനിവാസൻ ചിത്രം എബി പ്രദർശനത്തിനെത്തുന്നത് നാളെയാണ്. സമരത്തിന്റെ ആലസ്യത്തിൽ നിന്നും മുക്തമായ മലയാളസിനിമയെ കൂടുതൽ സജീവമാക്കും രണ്ടുചിത്രങ്ങളുമെന്നാണ് കണക്കുകൂട്ടൽ.
ഏറെ പ്രത്യേകതകളുമായാണ് വീരം പ്രദർശനത്തിനെത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഡൽഹിയിൽ നടന്ന ബ്രിക്സ് ഫിലിം ഫെസ്റ്റിവലിൽ മികച്ച പ്രതികരണമാണ് വീരം നേടിയത്. വടക്കൻപാട്ടിലെ ചതിയൻ ചന്തുവിന്റെ കഥാപരിസരം ഷേക്സിപയറിന്റെ പ്രസിദ്ധ നാടകം മാക്ബത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ചിത്രം. ബോളിവുഡ് താരം കുനാൽ കപൂറാണ് ചന്തുവായി എത്തുന്നത്.
ആഗ്രയിലും ഔറംഗാബാദിലുമായിരുന്നു ചിത്രീകരണം. എസ് കുമാർ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അമേരിക്കക്കാരനായ ജെഫ് റോണയാണ്. ജയരാജിന്റെ നവരസ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമെന്ന സവിശേഷതയോടെ എത്തുന്ന വീരം ഒരേസമയം മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും റിലീസ് ചെയ്യുന്നു.
പറക്കാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന എബി, ശ്രീകാന്ത് മുരളി എന്ന സംവിധായകന്റെ ആദ്യചിത്രമാണ്. സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ അജു വർഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമനം എന്നിവരും വേഷമിടുന്നു. സിനിമയുടെ പ്രമേയം കോപ്പിയടിച്ചതാണെന്ന വിവാദത്തിനെതിരെ കോടതി ഉത്തരവോടെയാണ് ചിത്രമെത്തുന്നത്. സുവിൻ കെ വർക്കിയാണ് നിർമ്മാണം.