ന്യൂഡൽഹി: ഉദ്യോഗസ്ഥരായ വനിതകളുടെ ശമ്പളത്തോടു കൂടിയുളള പ്രസവാവധിയുടെ കാലാവധി 26 ആഴ്ചയായി ഉയർത്തി കേന്ദ്രസർക്കാർ. നേരത്തേ 12 ആഴ്ച്ചയായിരുന്ന പ്രസവാവധി ഇരട്ടിയിലധികം വർദ്ധിപ്പിച്ചാണ് സർക്കാർ തീരുമാനമായിരിക്കുന്നത്. ഇത് രാജ്യത്തെ 1.8 മില്ല്യൺ വനിതകൾക്കാണ് പ്രയോജനപ്പെടുക.
ഇതു സംബന്ധിച്ചുളള ബില്ലിന് വ്യാഴാഴ്ച്ച പാർലമെന്റ് അംഗീകാരം നൽകി. പത്തോ അതിലധികമോ ജീവനക്കാർ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലെയും വനിതകൾക്ക് ആദ്യത്തെ രണ്ടു പ്രസവങ്ങൾക്ക് ഈ ആനുകൂല്യം ലഭ്യമാണ്. അതേസമയം മൂന്നാമത്തെ കുട്ടിക്ക് ഇത് 12 ആഴ്ച്ച മാത്രമേ ലഭിക്കുകയുളളൂ.
ഇതോടെ ഏറ്റവും കൂടുതൽ കാലം പ്രസവാവധി നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഭാരതം മൂന്നാം സ്ഥാനത്ത് ഇടം നേടുകയാണ്. നിലവിൽ കാനഡ, നോർവേ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്കു മുൻപിലുളളത്. ഇവിടങ്ങളിൽ യഥാക്രമം 50ഉം 44ഉം ആഴ്ച്ചകളാണ് പ്രസവാവധി ലഭിക്കുക.
മൂന്നു വയസ്സിൽ താഴെയുളള കുട്ടികളെ നിയമപരമായി ദത്തെടുക്കുന്ന അമ്മമാർക്ക് 12 ആഴ്ച്ചത്തെ ശമ്പളത്തോടു കൂടിയുളള അവധിയും പുതിയ നിയമഭേദഗതിയിൽ ഉറപ്പു നൽകുന്നു. ഇതോടൊപ്പം നിയമപരമായി ഗർഭപാത്രം വാടകയ്ക്കു നൽകുന്ന അമ്മമാർക്കും ഈ ആനുകൂല്യം ലഭ്യമാണ്.
അൻപതോ അതിലധികമോ ജീവനക്കാരുളള സ്ഥാപനങ്ങൾ കൃത്യമായ ദൂരപരിധിക്കുളളിൽ ക്രഷ് സംവിധാനം ഒരുക്കണമെന്നും, ജീവനക്കാരായ അമ്മമാർക്ക് ദിവസം നാലു പ്രാവശ്യം ഈ ക്രഷിൽ പോയി വരുന്നതിനുളള അനുവാദം നൽകണമെന്നും നിയമം ശുപാർശ ചെയ്യുന്നുണ്ട്. ജോലിയുടെ സ്വഭാവം അനുകൂലമാകുന്ന പക്ഷം അമ്മമാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുളള അവസരമൊരുക്കണമെന്നും നിയമത്തിൽ ശുപാർശയുണ്ട്.
എല്ലാ ആനുകൂല്യങ്ങളും സ്ത്രീകളിലേക്കെത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് മന്ത്രി അഭ്യർത്ഥിച്ചു.