തിരുവനന്തപുരം: സി.പി.എം സംസ്ഥാനസെക്രട്ടറിയായിരിക്കെ 2003ല്‍ കടല്‍മണല്‍ ഖനനത്തിനെതിരെ സമരം ചെയ്ത പിണറായി വിജയന് മുഖ്യമന്ത്രിയായപ്പോള്‍ ഖനനത്തിന് അനുകൂലം.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ് കടല്‍മണല്‍ ഖനനം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. ബഹറിന്‍ കേന്ദ്രമായ കമ്പനിയാണ് മണല്‍ഖനനത്തിന് പദ്ധതി സമര്‍പ്പിച്ചതെന്നതും മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് പിന്നാലെയാണ് ഖനനത്തിന് അനുകൂലതീരുമാനം ഉണ്ടായതെന്നതും സംശയം ജനിപ്പിക്കുന്നു.
തീരമേഖലയ്ക്കാകെ ഭീഷണി ഉയര്‍ത്തുന്നതാണ് കടല്‍മണല്‍ ഖനന പദ്ധതി. 2003 ജനുവരിയില്‍ ബഹറിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രൗണ്‍ മാരിടൈം കമ്പനിയുമായി അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ മണല്‍ ഖനനത്തിന് ധാരണാപത്രം ഒപ്പിട്ടിരുന്നു. എന്നാല്‍ മത്സ്യതൊഴിലാളി സംഘടനകള്ശക്കാപ്പം ശക്തമായ സമരമാണ് എല്‍.ഡി.എഫ് മണല്‍ ഖനനത്തിനെതിരെ സംഘടിപ്പിച്ചത്.
തുടര്‍ന്ന് അന്നത്തെ ഫിഷറീസ് മന്ത്രി കെ.വി തോമസ് പദ്ധതിയുടെ സാദ്ധ്യതാപഠനം പോലും നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ 14 വര്‍ഷം മുമ്പ് ഉപേക്ഷിച്ച ഒരു പദ്ധതി അതിനെതിരെ സമരം ചെയ്തവർ തന്നെ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ദുരൂഹതയുണര്‍ത്തുകയാണ്.
കേരളത്തിലെ നിര്‍മാണ മേഖലയിലെ പ്രതിസന്ധിയും വികസനവും ഉയര്‍ത്തികാട്ടിയാണ് ഖനനപദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ 10 ലക്ഷത്തിലധികം വരുന്ന മത്സ്യതൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തേയും ടൂറിസത്തേയും ജൈവ വൈവിധ്യത്തേയും പ്രതികൂലമായി ബാധിക്കുന്നതാണ് ഖനനമെന്ന് ഈ മേഖലയിലുളളവര്‍ ചൂണ്ടികാട്ടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന തീരദേശ മേഖല ഖനന പ്രഖ്യാപനം വന്നതോടെ ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്.