സിറിയയിൽ ആക്രമണം കൂടുതൽ ശക്തമാക്കി അമേരിക്ക. സിറിയൻ സൈന്യത്തിന്റെ 20 ശതമാനത്തോളം യുദ്ധ വിമാനങ്ങൾ തകർത്തെന്ന് അമേരിക്ക അവകാശപ്പെട്ടു. അതേസമയം, ഇറ്റലിയിൽ ചേർന്ന ജി7 ഉച്ചകോടി രാസായുധ ആക്രമണം നടത്തിയ അസദ് ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ചു.
വിമത കേന്ദ്രങ്ങളിൽ സിറിയൻ സൈന്യം രാസായുധ ആക്രമണം നടത്തിയതിനെ തുടർന്നാണ് അമേരിക്കയുടെ തിരിച്ചടി. രാസായുധ ആക്രമണത്തിൽ നിരാലംബരായ സിറിയൻ ജനതയെ അസദ് ഭരണകൂടം വകവരുത്തുകയായിരുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് ആരോപിച്ചു.
ഇതിനുള്ള മറുപടിയായാണ് സൈന്യത്തിന്റെ 20 ശതമാനത്തോളം യുദ്ധവിമാനങ്ങൾ തകർത്തെറിഞ്ഞത്. യുദ്ധോപകരണങ്ങളും നശിപ്പിച്ചു. സിറിയയിൽ നിരവധി തുടർ ആക്രമണം പ്രതീക്ഷിക്കാമെന്നും വൈറ്റ് ഹൗസ് വക്താവ് സീൻ സ്പൈസർ മുന്നറിയിപ്പ് നൽകി.
അതേസമയം, ഇറ്റലിയിലെ ലൂച്ചയിൽ ചേർന്ന ജി7 ഉച്ചകോടി സിറിയൻ പ്രശ്നത്തിൽ ഏകകണ്ഠമായി മുന്നോട്ട് നീങ്ങാൻ ധാരണയായി. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ രാസായുധ പ്രയോഗത്തിനെ രൂക്ഷ വിമർശനമാണുയർന്നത്.