ന്യൂഡൽഹി : അരുണാചൽ പ്രദേശ് ഭാരതത്തിന്റെ അവിഭാജ്യഘടകമെന്ന് കേന്ദ്രസർക്കാർ . ചില പ്രദേശങ്ങൾക്ക് ചൈനീസ് പേരു ചൈന നൽകിയെന്ന് വച്ച് അത് മാറാൻ പോകുന്നില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. വിദേശകാര്യ വക്താവ് ഗോപാൽ ബാഗ്ളെയാണ് ഭാരതത്തിന്റെ ശക്തമായ നിലപാട് അറിയിച്ചത്
അരുണാചലിലെ ആറു സ്ഥലങ്ങളുടെ പേര് ചൈന ചൈനീസ് ഭാഷയിൽ പരിഷ്കരിച്ചിരുന്നു. ദലായ്ലാമയുടെ അരുണാചൽ സന്ദർശനത്തിനെത്തുടർന്നായിരുന്നു ചൈനയുടെ പ്രകോപനം . ദലായ്ലാമയുടെ സന്ദർശനത്തെ ചൈന എതിർത്തിരുന്നു.എന്നാൽ ഇന്ത്യ ഈ എതിർപ്പിനെ വകവച്ചില്ല . ഇതിനെ തുടർന്നാണ് സ്ഥലങ്ങളുടെ പേരുമാറ്റി ചൈന പ്രകോപനം നടത്തിയത്.
നേരത്തെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ചൈനയ്ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു . ഒരു രാജ്യത്തിനും ഇന്ത്യയുടെ അവിഭാജ്യ ഘടകമായ അരുണാചലിലെ സ്ഥലങ്ങളുടെ പേരു മാറ്റാൻ അവകാശമില്ലെന്ന് നായിഡു വ്യക്തമാക്കിയിരുന്നു.