ബോളിവുഡിൽ പ്രണയത്തിന് പുതുഭാവുകത്വം പകർന്ന അപൂർവ്വം നടന്മാരിലൊരാളായിരുന്നു വിനോദ് ഖന്ന. വില്ലനായെത്തി പ്രണയനായകനായി പ്രേക്ഷകമനസിൽ ഇടംനേടിയ താരം സിനിമയ്ക്ക് പുറത്തും ആരാധകരെ കൂട്ടി. തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ വലിയ ഭൂരിപക്ഷം നൽകിയാണ് ആരാധകർ ആ പ്രതിഭയോടുള്ള സ്നേഹം അറിയിച്ചത്.
വില്ലനായെത്തി ഒടുവിൽ നായകവേഷത്തിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ അപൂർവ്വം വ്യക്തിത്വങ്ങളിലാരാളായിരുന്നു വിനോദ് ഖന്ന. പ്രതിരൂപവേഷങ്ങളിലും ആ നിഷ്കളങ്ക മുഖവും തെളിമയാർന്ന ചിരിയും ആരാധകരുടെ മനസുകവർന്നു. മൻ കാ മീത്ത് എന്ന ആദ്യചിത്രത്തിലെ വേഷം തന്നെ ശ്രദ്ധിക്കപ്പെട്ടു.
തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിലെത്തിയപ്പോൾതന്നെ ആ പ്രതിഭയുടെ തിളക്കം സിനിമാലോകം തിരച്ചറിഞ്ഞു. പതിയെ നായകതുല്യ വേഷങ്ങളിലേക്ക്. 71 ൽ ഇറങ്ങിയ ഹം തും ഓർ ഹോയിലെ നായകവേഷം വിനോദ് ഖന്നയ്ക്ക് സ്വന്തമായൊരിരിപ്പിടം തീർത്തു ബോളിവുഡിൽ.
പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങൾ. മേരേ അപ്നേ, മേരേ ഗാവോം മേരാ ദേശ്, ഗദ്ദാർ, ജയിൽ യാത്ര, അമർ അക്ബർ ആന്റണി, രാജ് പുത് തുടങ്ങി മറക്കാൻ കഴിയാത്ത നിരവധി ചിത്രങ്ങൾ.
ഒടുവിൽ 82 ൽ അഞ്ച് വർഷത്തേക്ക് പൂർണ്ണമായൊരു പിന്മാറ്റം. വേറിട്ട കഥാപാത്രങ്ങളുമായി വീണ്ടും മടങ്ങിവന്നപ്പോഴു ആരാധകർ പ്രതിഭയെ ഏറ്റെടുത്തു. 97 ൽ ബിജെപിയിൽ ചേർന്നതോടെ സജീവരാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ട്.
അപ്പോഴും ജനപിന്തുണയിൽ മുന്നിൽ. നിരവധി തവണ ഗുരുദാസ്പൂർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക്. കൈവച്ച മേഖലകളിലെല്ലാം കരുത്തുതെളിയിച്ച പ്രതിഭയുടെ വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും മുക്തമായിട്ടില്ല ഇന്ത്യൻ സിനിമാലോകം.