ന്യൂഡൽഹി: മുംബൈ സ്ഫോടനപരമ്പരയുടെ മുഖ്യസൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന് ഹൃദയാഘാതമുണ്ടായതായി റിപ്പോർട്ട്. ദാവൂദിപ്പോൾ കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. ദാവൂദ് രോഗബാധിതനാണെന്ന തരത്തിൽ കുറേക്കാലങ്ങളായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കാലിൽ ഉണ്ടായ വ്രണത്തേത്തുടർന്ന് ചികിത്സയിലാണെന്നും, ഗാൻഗ്രീൻ രോഗബാധിതനാണെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ഇയാൾക്ക് പാകിസ്ഥാനിൽ വച്ച് എന്തെങ്കിലും സംഭവിച്ചാൽ തന്നെയും പാകിസ്ഥാൻ ഇക്കാര്യം വെളിപ്പെടുത്തുമോയെന്ന കാര്യത്തിൽ സംശയമാണ്. ഇയാളെ ഇന്ത്യക്ക് കൈമാറണമെന്ന് പലവട്ടം പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടും ഇയാൾ പാകിസ്ഥാനിലില്ലെന്ന നിലപാടാണ് പാക് അധികൃതർ സ്വീകരിച്ചു പോരുന്നത്. അതേസമയം ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്നതു സംബന്ധിച്ച് ഇന്ത്യയുടെ രഹസ്യാന്വേഷണവിഭാഗം സമാഹരിച്ച തെളിവുകൾ ഇന്ത്യ ഐക്യരാഷ്ട്രസഭയ്ക്കു കൈമാറിയിരുന്നു.
ദാവൂദ് പാകിസ്ഥാനിലുണ്ടെന്നതു സംബന്ധിച്ച തെളിവുകൾ ഒരു ദേശീയമാദ്ധ്യമവും പുറത്തു വിട്ടിരുന്നു.