കാസർകോട്: കാസർകോട് ഡിസിസിയില്‍ വീണ്ടും കലാപം രൂക്ഷമാകുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന വിശാല സമ്മേളനം ഗ്രൂപ്പ് പോര് മൂലം ഒഴിവാക്കി. ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി ത്രിവര്‍ണ സാഗരമെന്ന പേരില്‍ കാഞ്ഞങ്ങാട് നടത്താനിരുന്ന സമ്മേളനവും റാലിയുമാണ് നേതാക്കളുടെ തമ്മിലടി മൂലം ഉപേക്ഷിക്കേണ്ടി വന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സുധാകരന് തുടങ്ങിയ നേതാക്കളെ പങ്കെടുപ്പിച്ച് കഴിഞ്ഞ 15 ന് കാഞ്ഞങ്ങാട് വച്ച് ത്രിവര്‍ണ്ണ സാഗരമെന്ന പേരില്‍ സമ്മേളനവും റാലിയും നടത്താന്‍ ജില്ലാക്കമ്മറ്റി തീരുമാനിച്ചിരുന്നു. പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി 5 ലക്ഷത്തോളം രൂപ ചിലവില്‍ പരസ്യക്കമ്പനിയുമായി കരാര്‍ ഉണ്ടാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകളും സ്ഥാപിച്ചു.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസ്സന്, കെ.സുധാകരന് എന്നിവരുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള ഫ്ലക്സുകളും 2500 ളം ചെറു ബോര്‍ഡുകളുമാണ് പരിപാടിക്കായി തയ്യാറാക്കിയത്. എന്നാല്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഏകപക്ഷീയമായാണ് തീരുമാനങ്ങളെടുക്കുന്നത് എന്ന വാദവുമായി കോണ്‍ഗ്രസ്സ് എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തിയതോടെ പരിപാടി ഉപേക്ഷിച്ചു.
പഞ്ചായത്ത്-ബ്ലോക്ക് റാലികള്‍ക്ക് ശേഷം മുന്നൊരുക്കത്തോടെ ജില്ലാ റാലി മതിയെന്നായിരുന്നു ഐ ഗ്രൂപ്പിന്റെ നിലപാട്. അതേസമയം മുതിര്‍ന്ന നേതാക്കളുമായി ആലോചിക്കാതെയാണ് ഡിസിസി പ്രസിഡന്റ് തീരുമാനങ്ങളെടുക്കുന്നതെന്ന ആരോപണവുമായി ഒരു വിഭാഗം എ ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തി.
പുതിയ സംഭവത്തോടെ ജില്ലാ കോണ്‍ഗ്രസ്സിലുണ്ടായിരുന്ന അതൃപ്തി ഒരിക്കല്‍ കൂടി മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് യുവാവായ ഹക്കീം കുന്നിലിനെ ഡിസിസി പ്രസിഡന്റാക്കിയത് നേരത്തേ തന്നെ ഡിസിസിയില്‍ പൊട്ടിത്തെറിയുണ്ടാക്കിയിരുന്നു.
ഇപ്പോള്‍ സ്വന്തം ഗ്രൂപ്പില്‍ നിന്നു തന്നെ പരസ്യ എതിര്‍പ്പ് വന്നത് എ ഗ്രൂപ്പുകാരന് കൂടിയായ ഹക്കീം കുന്നിലിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.