തിരുവനന്തപുരം: സ്ത്രീകൾക്ക് സുരക്ഷ നൽകാൻ ഭരണകൂടത്തിന് സാധിക്കുന്നില്ലേയെന്ന് നടൻ ജോയ് മാത്യു. അതുകൊണ്ടാണോ മുഖ്യമന്ത്രി, പേട്ടയിലെ ലിംഗം മുറിച്ച സംഭവത്തെ ന്യായീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു വിമർശനമുന്നയിച്ചിരിക്കുന്നത്.
തിരുവവനന്തപുരം പേട്ടയിൽ തന്നെ പീഢിപ്പിക്കാൻ ശ്രമിച്ച ആളുടെ ലിംഗം പെൺകുട്ടി ഛേദിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.
സ്ത്രീകൾക്ക് നേരെയുളള ലൈഗീകാതിക്രമങ്ങൾക്ക് അറുതി വരാതെ ആവുമ്പോഴാണ് ജനം ഇത്തരം വാർത്തകൾ ആഘോഷമാക്കുന്നത്.
അത്യപൂർവമായി ചിരിക്കുന്ന, അഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ചിരിയോടുകൂടിത്തന്നെ ലിംഗം മുറിക്ക് പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല ലിംഗംമുറിയെ ഒരു ധീരനടപടിയെന്ന് വാഴ് ത്തുകയാണ് ചെയ്തത്. അതിനർഥം ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾക്ക്
സ്വയരക്ഷക്ക് ലിംഗം മുറി ആവാം എന്ന് സർക്കാർ അംഗീകരിച്ചിരിക്കുന്നു എന്നതല്ലേ?
നാട്ടിൽ നടക്കുന്ന ഏത് ക്രൈമിനെപ്പറ്റി ചോദിച്ചാലും പരിശോധിച്ചിട്ട് പറയാം എന്ന് പറഞ്ഞു ശീലിച്ചിരുന്ന ആളാണു തന്റെ അഭിപ്രായം ഇങ്ങിനെ കാച്ചിയത്. തുടർന്ന് വി എസ്, മന്ത്രി ജി സുധാകരൻ, ജെ മേഴ്സിക്കുട്ടിയമ്മ തുടങ്ങിയ മന്ത്രിമാർ എല്ലാവരും ലിംഗം മുറിയെ ആഹ്ലാദപൂർവ്വം വരവേറ്റു.
കട്ട സപ്പോട്ടുമായി ആൾക്കൂട്ടം ഇരമ്പിവരുന്നത് വയലൻസിനോടുള്ള ആർത്തികൊണ്ടല്ലേ?
ശാരീരികമായി പീഡിപ്പിക്കപ്പെടുമ്പോൾ ലിംഗമെന്നല്ല അക്രമിയെ കൊല്ലുന്നതിൽപ്പോലും ന്യായമുണ്ടെന്ന് കരുതുന്നയാളാണു താൻ.
ലിംഗംമുറി ഒരു നിയമമായി അവതരിപ്പിച്ച് നിയമസഭയിൽ പാസ്സാക്കിയെടുക്കാനുള്ള ഭൂരിപക്ഷം ഭരണപക്ഷത്തിനുണ്ട്. ലിംഗം മുറി കാര്യത്തിലെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോകില്ല എന്നു കരുതാം കാരണം പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ഇക്കാര്യത്തിൽ സന്തുഷ്ടനാണ്.
കേരളത്തിലെ സ്ത്രീകൾക്ക് സുരക്ഷ നൽകേണ്ടതായ ഭരണകൂടത്തിന് അതിനു സാധിക്കുന്നില്ല അഥവാ സ്ത്രീകൾക്ക് സുരക്ഷ നൽകേണ്ടത് ഭരണകൂടമല്ല. സ്ത്രീകൾ തന്നെയാണു എന്നതാണോ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്?
ലിംഗമുറി നിയമം താമസിയാതെ നടപ്പിൽ വരും അതോടെ കത്തി കച്ചവടം ഇനി പൊടിപൊടിക്കും. സിക്കുകാരെപ്പോലെ നമ്മുടെ നാട്ടിലെ സ്ത്രീകൾ മടവാൾ ഒരലങ്കാരമായി അണിഞ്ഞു നടക്കുന്ന മനോഹര ദൃശ്യം താമസിയാതെ നമുക്ക് കാണാമെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ജോയ്മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്