തൃശ്ശൂർ: എൽ.ഡി.എഫ് സർക്കാർ ഭരണത്തിലേറി ഒരു വർഷം പിന്നിടുമ്പോൾ തൃശ്ശൂർ ജില്ലയുടെ തീരദേശ മേഖലക്ക് പറയാനുള്ളത് നിരാശയുടെയും അവഗണനയുടെയും കഥകളാണ്. കടലാക്രമണം രൂക്ഷമായ തീരദേശപ്രദേശത്ത് വീടും ഭൂമിയും നഷ്ടമായവർക്ക് ഇതുവരെ നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല.
ഇക്കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തൃശ്ശൂർ ജില്ലയുടെ തീരദേശ മേഖലയിൽ നിരവധി പേരുടെ വീടുകളാണ് കടലെടുത്തത്. ഭൂരിഭാഗം പേരും ജീവനും സ്വത്തും കടലാക്രമണത്തിൽ നഷ്ടപ്പെടുമോ എന്ന ഭീതിയിൽ ജീവിക്കുന്നു. എന്നാൽ വീടു നഷ്ടമായവരെ പുനരധിവസിപ്പിക്കാനോ അവർക്ക് നഷ്ടപരിഹാരം നൽകാനോ ഇതുവരെ എൽ.ഡി.എഫ് സർക്കാരിന് സാധിച്ചിട്ടില്ല. പൂർണ അവഗണനയാണ് തീരദേശത്തോടുണ്ടായത് എന്ന വിമർശനമാണ് നാനാഭാഗത്ത് നിന്നും ഉയരുന്നത്.
ജില്ലയിൽ നിന്നും മൂന്ന് മന്ത്രിമാരും പന്ത്രണ്ട് എം.എൽ.എമാരുമുള്ള ഇടത് സർക്കാർ ജില്ലയുടെ തീരദേശ സുരക്ഷയുടെ കാര്യത്തിലും ശ്രദ്ധ കാണിക്കുന്നില്ലെന്ന ആക്ഷേപവുമുയരുന്നു. കിലോമീറ്ററുകൾ കടൽത്തീരമുള്ള ജില്ലയിൽ ആകെയുള്ളത് രണ്ട് തീരദേശ പോലീസ് സ്റ്റേഷനുകൾ മാത്രമാണ്. പണി പൂർത്തിയായതാവട്ടെ പ്രവർത്തനവും തുടങ്ങിയില്ല. കണ്ണുനീരും നഷ്ടങ്ങളുടെ കഥയും പറയാനുള്ള തീരദേശത്തിന് ഇടത് സർക്കാരിന്റെ ഒരു വർഷം നിരാശയാണ് സമ്മാനിച്ചിരിക്കുന്നതെന്നും വിമർശനമുയരുന്നു.