തിരുവനന്തപുരം: മാറാട് കലാപത്തിന്റെ രക്തക്കറ കൈകളിൽ നിന്ന് കഴുകി കളഞ്ഞിട്ട് വേണം കോടിയേരിയും കെ പി എ മജീദും ഉൾപ്പടെയുള്ളവർ ബിജെപിയെ ഉപദേശിക്കാൻ ഇറങ്ങേണ്ടതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. മാറാട് കലാപം ഉൾപ്പടെ നിരവധി കലാപങ്ങളിൽ ഇരു പാർട്ടികളുടേയും നേതാക്കൻമാർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുള്ളതാണ്.
ഇത് മറച്ചു വെച്ച് ബിജെപിക്കും അതിന്റെ ദേശീയ അദ്ധ്യക്ഷനുമെതിരെ ഇവർ അപവാദ പ്രചരണത്തിൽ ഏർപ്പെടുകയാണ്. അമിത്ഷായുടെ വരവ് ഇടത് വലത് മുന്നണികൾക്ക് സൃഷ്ടിച്ച പരിഭ്രാന്തിയുടെ ലക്ഷണമാണിത്. തികച്ചും സംഘടനാപരമായ സന്ദര്ശനത്തെപ്പോലും പ്രതിപക്ഷം ഭയക്കുകയാണ്.
ബിജെപി ഇരുമുന്നണികൾക്കും വെല്ലുവിളിയാണെന്ന് അവർ തന്നെ സമ്മതിച്ചിരിക്കുകയാണ്. ദേശീയ അദ്ധ്യക്ഷന്റെ വരവ് പരിഭ്രാന്തി സൃഷ്ടിച്ചത് ന്യൂനപക്ഷങ്ങൾക്കല്ല കോടിയേരിക്കും രമേശ് ചെന്നിത്തലയ്ക്കും കെപിഎ മജീദിനുമാണ്. അമിത്ഷായുടെ വരവിനെ ക്രിയാത്മകമായി എതിർക്കേണ്ടതിന് പകരം ന്യൂനപക്ഷങ്ങളെ ചൂണ്ടിക്കാട്ടി വിമർശിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.
കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നതിലുള്ള പരിഭ്രാന്തിയാണ് ഇവരുടെ വാക്കുകളിലുള്ളത്. കേരളത്തിന് റെക്കോഡ് തുക കേന്ദ്രസഹായം നൽകിയതിനെപ്പറ്റി അമിത്ഷാ പറഞ്ഞതിനെതിരെ എന്തെങ്കിലും മുഖ്യമന്ത്രിക്ക് പറയാനുണ്ടോയെന്ന് രമേശ് ചോദിച്ചു.
അമിത്ഷായുടെ വരവ് കേരളത്തിലെ ദേശീയ ജനാധിപത്യ സഖ്യത്തിനും ബിജെപിക്കും വൻകുതിച്ചു ചാട്ടത്തിന് പശ്ചാത്തലമൊരുക്കിയിരിക്കുകയാണ്. കേരളത്തിലെ സംഘടനാ സംവിധാനത്തെപ്പറ്റിയും അതിന്റെ പ്രവർത്തനത്തെപ്പറ്റിയും പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തിയാണ് ദേശീയ അദ്ധ്യക്ഷൻ മടങ്ങിയത്.
അതിനെതിരെ പുറത്തു വന്ന വാർത്തകൾ പൂർണ്ണമായും കെട്ടുകഥകളാണ്. ദേശീയ അദ്ധ്യക്ഷന്റെ വരവോടെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ബിജെപി ത്വരിതപ്പെടുത്തുകയാണ്. ഇതിനായി സംസ്ഥാന അദ്ധ്യക്ഷൻ ഉൾപ്പടെയുള്ളവർ ആഗസ്റ്റ് മാസത്തിൽ 15 ദിവസം സ്വന്തം സ്ഥലത്തിന് വെളിയിൽ പൂർണ്ണസമയ ബൂത്ത് പ്രവർത്തകരായി മാറും. 6000 പ്രവർത്തകർ ഇത്തരത്തിൽ പ്രവർത്തിക്കും.
ആഗസ്റ്റ് മാസത്തിൽ കേരളത്തിലെ മുഴുവൻ വീടുകളും ബിജെപി പ്രവർത്തകർ സന്ദർശിക്കും. ഒക്ടോബറിന് മുൻപ് കേരളത്തിൽ മുഴുവൻ നിയോജക മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചതായും എം ടി രമേശ് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.