ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി തെരേസ മേയുടെ കൺസർവേറ്റീവ് പാർട്ടിയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് എക്സിറ്റ് പോൾ. ആകെയുള്ള 650 സീറ്റുകളിൽ 314 സീറ്റുകളിൽ നിലവിലെ ഭരണകക്ഷി ജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. പ്രതിപക്ഷമായ ലേബർ പാർട്ടിയ്ക്ക് 266 സീറ്റുകളാണ് പ്രവചിക്കുന്നത്. അന്തിമ ഫലം ഇന്ത്യൻ സമയം രാവിലെ 10 മണിയോടെ അറിയാം.
ബ്രിട്ടനിൽ പ്രാദേശിക സമയം രാവിലെ ഏഴ് മണിയ്ക്ക് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 10 മണിയോടെയാണ് അവസാനിച്ചത്. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളിലായിരുന്നു വോട്ടെടുപ്പ്. 40000 പോളിംഗ് ബൂത്തുകളാണ് ബ്രിട്ടനിൽ ഒരുക്കിയത്.
ഇംഗ്ലണ്ടിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലും വടക്കൻ അയർലൻഡിലും സ്കോട്ലൻഡിലും വെയ്ൽസിലും പെയ്ത ശക്തമായ മഴ വോട്ടെടുപ്പിനെ ബാധിച്ചില്ല. ബ്രക്സിറ്റിന്റെ പശ്ചാത്തലത്തിൽ വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന പ്രതീക്ഷയിലാണ് പാർലമെന്റ് പിരിച്ചുവിട്ട് തെരേസ മേ ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിട്ടത്.
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും പ്രീ പോൾ സർവെയിലും കൺസർവേറ്റീവ് പാർട്ടിയ്ക്ക് വൻ ഭൂരിപക്ഷമാണ് പ്രവചിച്ചിരുന്നത്. എന്നാൽ തൂക്കുപാർലമെന്റിന് സാധ്യത കൽപിക്കുന്നതാണ് എക്സിറ്റ് പോൾ ഫലങ്ങൾ.
ഭരണകക്ഷിയായ കൺസർവേറ്റീവ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും കേവല ഭൂരിപക്ഷം നേടില്ലെന്ന് എക്സിറ്റ് പോൾ ഫലം പറയുന്നു. ലേബർ പാർട്ടി 266 ഉം സ്കോട്ടിഷ് നാഷണൽ പാർട്ടി 34 ഉം ലിബറൽ ഡെമോക്രാറ്റിക് പാർട്ടി 14 ഉം സീറ്റു നേടുമെന്ന് പ്രവചിക്കുന്നു.