1946 ൽ കശ്മീർ താഴ്വരയിലെ ബുദ്ഗാമിലാൽ സാധാരണ മദ്ധ്യവർഗ കുടുംബത്തിലായിരുന്നു മൊഹമ്മദ് യൂസഫ് ഷായുടെ ജനനം . അച്ഛൻ ഇന്ത്യൻ സർക്കാരിനു കീഴിൽ തപാൽ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു .
ഡോക്ടറാകാനായിരുന്നു യൂസഫ് ഷായുടെ ആഗ്രഹമെങ്കിലും കശ്മീർ സർവകലാശാലയിൽ രാഷ്‌ട്രതന്ത്ര വിദ്യാർത്ഥിയാകാനായിരുന്നു യോഗം . ആയിടയ്‌ക്കാണ് ജമാ അത്തെ ഇസ്ളാമിയുമായി യൂസഫ് ഷാ അടുക്കുന്നത്.തുടർന്ന് മതമൗലികവാദത്തിലേക്ക് തിരിഞ്ഞ ഷാ ശരിയ നടപ്പാക്കാൻ ആഹ്വാനം ചെയ്തും പാകിസ്ഥാൻ അനുകൂല പ്രസ്താവനകളാലും ശ്രദ്ധേയനായി . അതിനിടയിൽ മദ്രസ അദ്ധ്യാപകനായും പള്ളിയിലെ ഇമാമായും ഷാ സേവനമനുഷ്ഠിച്ചു
പാക് ചാര സംഘടനയായ ഐ എസ് ഐ യുടെ പിന്തുണയോടെ ജമ അതെ ഇസ്ളാമി സ്ഥാപിച്ച ഹിസുൾ മുജാഹിദ്ദീനിലേക്കാണ് പിന്നീടയാൾ ആകൃഷ്ടനായത് . ജമ അതെ ഇസ്ളാമിയിലെ തന്നെ സജീവാംഗങ്ങളായിരുന്നു ഹിസ്ബുളിന്റെ പിന്നിലും .കശ്മീരിനെ ഇസ്ളാമികവത്കരിക്കുകയും പാകിസ്ഥാനോട് ചേർക്കുകയുമായിരുന്നു ഹിസ്ബുളിന്റെ പ്രധാന ലക്ഷ്യങ്ങൾ . 1987 ൽ യുണൈറ്റഡ് ജിഹാദ് കൗൺസിലിന്റെ ബാനറിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥിയോട് തോറ്റു.
1991 ൽ ഹിസ്ബുൾ മുജാഹിദ്ദീന്റെ തലവനായി സ്വയം അവരോധിച്ചു . സയ്യിദ് സലാഹുദ്ദീനായി . ജമ അതെ ഇസ്ളാമി നേതാവായിരുന്ന അഹ്സാൻ ദർ ഹിസ്ബുളിനെ ജമ അത്തിന്റെ സായുധ വിഭാഗമായി പ്രഖ്യാപിച്ചതിനു ശേഷമായിരുന്നു അഹ്സാൻ ദറിനെ മാറ്റി സലാഹുദ്ദീൻ തലവനായത്.തൊട്ടടുത്തവർഷം തന്നെ പാക് അധീന കശ്മീരിലേക്ക് പോയ സലാഹുദ്ദീൻ ഇന്ത്യക്കെതിരായ ആക്രമണങ്ങൾ പാക് പിന്തുണയോടെ നിയന്ത്രിക്കുകയായിരുന്നു ഇതുവരെ . അമേരിക്ക ആഗോള ഭീകരനാക്കി പ്രഖ്യാപിച്ചതോടെ പഴയത് പോലെ പാകിസ്ഥാന് പരസ്യമായി സലാഹുദ്ദീനെ സഹായിക്കാൻ ആകില്ല .
കശ്മീരിൽ നടന്ന നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണ് സലാഹുദ്ദീൻ . ബുർഹാൻ വാനിയുൾപ്പെടെയുള്ള പുതിയ തലമുറ ഭീകരർക്ക് പ്രചോദനമായിരുന്നു ഇയാൾ . കശ്മീരിൽ ഇന്ത്യൻ സൈനികർക്ക് ശവപ്പറമ്പൊരുക്കുമെന്ന് പ്രഖ്യാപിച്ച സലാഹുദ്ദീന് പാകിസ്ഥാനിലെ എല്ലാ ഇന്ത്യ വിരുദ്ധ ഭീകരസംഘങ്ങളുമായും ബന്ധമുണ്ട് . 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരായ ഹാഫിസ് സയിദ്, സഖി ഉഋ റഹ്മാൻ ലഖ്വി എന്നിവരുമായും അടുത്ത ബന്ധം പുലർത്തുന്നു.
ഇന്ത്യക്കെതിരെയുള്ള പാക് ചാരസംഘടനയുടെ നിഴൽ യുദ്ധം നടപ്പിലാക്കുന്നവരിൽ പ്രധാനിയാണ് സയ്യദ് സലാഹുദ്ദീൻ . അമേരിക്കയുടെ പ്രഖ്യാപനം ഐ എസ് ഐക്കും പാകിസ്ഥാനും തിരിച്ചടി തന്നെയാണ് . ഈ പ്രഖ്യാപനം നീതീകരിക്കാനാവില്ലെന്ന് പാകിസ്ഥാൻ പറയുന്നതും അതുകൊണ്ട് തന്നെയാണ് .