ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന് കേന്ദ്രകമ്മറ്റി. ബംഗാൾ ഘടകത്തിന്റെ ആവശ്യം കേന്ദ്രകമ്മിറ്റി വോട്ടിനിട്ടു തള്ളി. വിനയായത് കോൺഗ്രസ്സ് പിന്തുണയോടെ മത്സരിക്കണമെന്ന ആവശ്യം.
ബംഗാളില് നിന്നുള്ള രാജ്യസഭാംഗമായ സീതാറാം യച്ചൂരിയുടെ കാലാവധി അടുത്തമാസം 18 നാണ് അവസാനിക്കുന്നത്. ബംഗാളിൽ മത്സരം നടക്കുന്ന ആറ് സീറ്റിൽ ഒന്നിൽ മത്സരിക്കുന്നത് സീതാറാം യെച്ചൂരിയാണെങ്കിൽ പിന്തുണയ്ക്കാമെന്നായിരുന്നു കോൺഗ്രസിന്റെ വാഗ്ദാനം. കോൺഗ്രസ് പിന്തുണയില്ലാതെ സിപിഎമ്മിന്വിജയം അപ്രാപ്യവുമാണ്.
ഈ സാഹചര്യത്തിലാണ് രാജ്യസഭയിലേക്ക് ഒരിക്കൽ കൂടീ സീതാറാം യെച്ചൂരിയെ മത്സരിപ്പിക്കണമെന്ന ആവശ്യം വീണ്ടും ബംഗാൾ ഘടകം ഉന്നയിച്ചത്. രണ്ടു തവണ പോളിറ്റ് ബ്യൂറോ നിരസിച്ച ആവശ്യം കേന്ദ്ര കമ്മറ്റിയിൽ ബംഗാൾ ഘടകം വീണ്ടുമുന്നയിച്ചു. വോട്ടിനിട്ട് അഭിപ്രായം തേടണമെന്നായിരുന്നു ബംഗാൾ ഘടകത്തിന്റെ ഇത്തവണത്തെ ആവശ്യം.
പക്ഷേ കേന്ദ്രകമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളുടേയും എതിർപ്പ് വോട്ടെടുപ്പിലൂടെ വ്യക്തമായതോടെ യെച്ചൂരിയുടെ സീറ്റ് മോഹത്തിന് കേന്ദ്ര കമ്മറ്റി വിരാമമിട്ടു. ബംഗാൾ ഘടകം മാത്രമാണ് യെച്ചൂരിയെ പിന്തുണച്ചത്. യെച്ചൂരി പക്ഷക്കാരനായ വിഎസ് അച്യുതാനന്ദൻ യെച്ചൂരിയെ മത്സരിപ്പിക്കണമെന്ന തന്റെ ആവശ്യം എഴുതി തയ്യാറാക്കി കേന്ദ്ര കമ്മറ്റിക്കു സമർപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ യെച്ചൂരിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കോൺഗ്രസ്സ് പിന്തുണയോടെ മത്സരിക്കുന്നത് പാർട്ടി നയത്തിനെതിരാണെന്നും പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന് പാർലമെന്ററി പദവികൾ വഹിക്കുന്നത് ഉചിതമല്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. ഇതേ നിലപാടാണ്കേന്ദ്ര കമ്മറ്റിയിൽ കേരളഘടകവും സ്വീകരിച്ചത്.