തിരുവനന്തപുരം: രോഹിത് വെമുലയ്ക്കായി കണ്ണീരൊഴുക്കിയവർ കേരളത്തിലെ ദളിത് അതിക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ.
സി പി എമ്മിന്റെയും എൽ ഡി എഫിന്റെയും പട്ടികജാതി പീഡനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോർച്ച സംഘടിപ്പിച്ച 24 മണിക്കൂർ ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുമ്മനം.
സംസ്ഥാനത്ത് ദളിതർക്ക് ജീവിക്കാനാകാത്ത അവസ്ഥയാണ്. ഓരോ ദിവസവും സംസ്ഥാനത്ത് ദളിതർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണെന്നും ചെയ്ത കുമ്മനം പറഞ്ഞു.
കൊല്ലപ്പെട്ട രാജേഷിന്റെ കുടുംബത്തിന് സഹായം നൽകാനോ സന്ദർശിക്കാനോ സർക്കാർ തയ്യാറായിട്ടില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.
ശ്രീകാര്യത്ത് കൊല്ലപ്പെട്ട രാജേഷിന്റെയും തൃശൂരിൽ പോലീസ് പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിനായകന്റെയും മരണങ്ങൾ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പട്ടികജാതി മോർച്ച ഉപവാസ സമരം സംഘടിപ്പിച്ചത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പിഎം.വേലായുധൻ, Dr.പിപി വാവ, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീർ എന്നിവർ പങ്കെടുത്തു.