ശ്രീനഗർ : കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിനെ അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ട് ചെയർമാനായ യാസിൻ മാലിക്കിനെ ദേശീയ അന്വേഷണ ഏജൻസിയാണ് അറസ്റ്റ് ചെയ്തത്. ഭീകരപ്രവർത്തനങ്ങൾക്ക് പാക് കേന്ദ്രങ്ങളിൽ നിന്നും പണം കൈപ്പറ്റുന്നതുമായി ബന്ധപെട്ട് നിരീക്ഷണത്തിലായിരുന്നു യാസിൻ.
കശ്മീരിലെ വിഘടനവാദി നേതാക്കൾക്ക് പാകിസ്ഥാൻ കേന്ദ്രങ്ങളിൽ നിന്നും ഭീകരപ്രവർത്തനങ്ങൾക്കായി പണം ലഭിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക പരിശോധന നടന്നിരുന്നു. അന്വേഷണം വിഘടനവാദി നേതാക്കളിലേക്ക് എത്തിയതോടെ ഡൽഹിയിലെ എൻ.ഐ.എ ആസ്ഥാനത്തിനു മുൻപിൽ പ്രതിഷേധത്തിനാഹ്വാനം ചെയ്തിരുന്നു. സെപ്റ്റംബർ ഒൻപതിന് എൻ.ഐ.എ ആസ്ഥാനത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാനാണ് പദ്ധതിയിട്ടത്.
മറ്റു വിഘട്നവാദി നേതാക്കളായ സയ്യദ് അലിഷാ ഗീലാനി മിർവായീസ് ഉമർ ഫറൂഖ് എന്നിവരും പ്രതിഷേധിക്കാനെത്തുമെന്നാണ് യാസിൻ മാലിക് ആഹ്വാനം ചെയ്തത്. ഈ സാഹചര്യം കൂടീ കണക്കിലെടൂത്താണ് യാസിൻ മാലിക്കിനെ എൻ.ഐ.എ ശ്രീനഗറിൽ നിന്നും അറസ്റ്റ് ചെയ്തത്.
പ്രകോപനപരമായ പ്രസംഗങ്ങളും വിഘടനവാദ പ്രവർത്തനങ്ങളും മൂലം പലതവണ യാസിൻ മാലിക്കിനെ ജമ്മു കശ്മീർ പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. ഡൽഹിയിൽ പ്രതിഷേധം ആഹ്വാന ചെയ്ത സ്ഥിതിക്ക് മറ്റു നേതാക്കളെ കൂടി കരുതൽ തടങ്കലിലാക്കുമെന്നാണ് സൂചന.