ന്യൂയോർക്ക് : എയ്ഡ്സ് ചികിൽസാരംഗത്ത് പുത്തൻ പ്രതീക്ഷ നൽകി യുഎസ് ശാസ്ത്രഞ്ജന്മാരുടെ പുതിയ പ്രതിരോധമരുന്ന്. എച്ച് ഐവി വൈറസിനുമേൽ 99 ശതമാനം ശേഷിയോടെ പ്രവർത്തിക്കുന്ന മരുന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും, മരുന്ന് ഉൽപ്പാദക കമ്പനിയായ സനോഫിയും ചേർന്നു നടത്തിയ പരീക്ഷണങ്ങൾക്കൊടുവിലാണ് പുതിയ മരുന്നിന്റെ കണ്ടെത്തൽ.
എയ്ഡ്സ് ചികിൽസാരംഗത്ത് ആവേശകരമായ കുതിപ്പിന് ഈ കണ്ടെത്തൽ സഹായകമാകുമെന്നാണ് ഇന്റ്ർനാഷണൽ എയ്ഡ്സ് സൊസൈറ്റിയുടെ വിലയിരുത്തൽ.പ്രോട്ടീൻ സംബന്ധിയായ മൂന്ന് പ്രതിരോധ മരുന്നുകളുടെ സങ്കലനം അടങ്ങിയതാണ് പുതിയ മരുന്ന്.
എച്ച് ഐ വി ചികിൽസാരംഗത്ത് നിലവിലുള്ളതും,ശരീരം സ്വയം ആർജ്ജിക്കുന്നതുമായ പ്രതിരോധശേഷിയേക്കാൾ വളരെ കൂടുതലാണ് പുതിയ മരുന്നിന്റെ ശേഷിയെന്ന് സനോഫിയുടെ ചീഫ് സയന്റിഫിക്ക് ഓഫീസർ ഡോക്ടർ ഗാരി നബേൽ പറഞ്ഞു.99 ശതമാനം ഉറപ്പ് നൽകിയാണ് ഈ മരുന്ന് യുഎസ് ശാസ്ത്രഞജർ ലോകത്തിനു മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.
വൈറസ് കുത്തിവച്ചതിനു ശേഷം ഇരുപത്തിനാല് ആൾക്കുരങ്ങുകളിലായാണ് പുതിയ മരുന്നിന്റെ പരീക്ഷണം നടത്തിയത്. ഹവാർഡ് മെഡിക്കൽ സ്ക്കൂൾ,സ്ക്രിപ്പ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,മസ്സാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽനിന്നുള്ള ശാസ്ത്രഞ്ജരും പരീക്ഷണങ്ങളിൽ പങ്കാളികളായി. നിലവിൽ എയ്ഡ്സ് രംഗത്ത് ചികിൽസക്ക് ഉപയോഗിക്കുന്ന മരുന്നുകൾ എച്ച് ഐ വി വൈറസിനെതിരേ 90 ശതമാനം പ്രതിരോധ ശേഷി മാത്രമാണ് നൽകുന്നത്.ലോകത്തിന്റെ വിവിധഭാഗങ്ങളിലായി നിരവധി പരീക്ഷണങ്ങളാണ് എച്ച് ഐ വി യെ സംബ്ന്ധിച്ച് നടക്കുന്നത്.
വർഷം തോറും കോടിക്കണക്കിനു പണമാണ് ഇത്തരം പരീക്ഷണങ്ങൾക്കായി ഓരോ രാജ്യവും നീക്കി വയ്‌ക്കുന്നത്. പുതിയ കണ്ടെത്തൽ ഇത്തരം പരീക്ഷണങ്ങൾക്ക് കൂടുതൽ പ്രചോദനമാകുമെന്ന വിലയിരുത്തലിലാണ് ശാസ്ത്രലോകം.പുതിയ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ 2018 ഓടേ പൂർത്തിയാകും.