ന്യൂഡൽഹി : പാകിസ്ഥാൻ വിട്ടയച്ചതിനു തൊട്ടു പിന്നാലെ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ലഷ്കർ ഭീകരൻ ഹാഫിസ് സയിദ് . കശ്മീരിന്റെ മോചനമാണ് തന്റെ ലക്ഷ്യമെന്ന് സയിദ് പ്രഖ്യാപിക്കുന്ന വീഡിയോ പുറത്തുവന്നു. കശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് തന്റെ പോരാട്ടമെന്നും സയിദ് വീഡിയോയിൽ വ്യക്തമാക്കുന്നു.
പാകിസ്ഥാൻ തെളിവ് നൽകാത്തതിനെ തുടർന്നാണ് കോടതി സയിദിനെ വിട്ടയച്ചത് . ഇന്ത്യ തനിക്കെതിരെ ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തുവെന്നും എന്നാൽ കശ്മീരിനെ സ്വതന്ത്രമാക്കാൻ ദൈവം തന്റെ കൂടെയുണ്ടെന്നും ഹാഫിസ് സയിദ് വീഡിയോയിൽ പറയുന്നു . ഇത് പാകിസ്ഥാന്റെ വിജയമാണെന്നും സയിദ് ചൂണ്ടിക്കാട്ടുന്നു.
2008 ലെ മുംബൈ ആക്രമണക്കേസിന്റെ മുഖ്യ സൂത്രധാരനാണ് ലഷ്കർ മേധാവിയും കൊടും ഭീകരനുമായ ഹാഫിസ് സയിദ് . അമേരിക്ക തലയ്ക്ക് പത്ത് മില്യൺ ഡോളർ വിലയിട്ടിരിക്കുന്ന ഇയാളെ അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്നാണ് പാകിസ്ഥാൻ തടവിലാക്കിയത് . എന്നാൽ ഇയാൾക്കെതിരെ തെളിവുകൾ ഹാജരാക്കാത്തതിനെ തുടർന്ന് കോടതി വിട്ടയക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരി മുതല്‍ ഹാഫിസ് സയീദിനെ പാകിസ്ഥാൻ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഈ മാസം 26 നാണ് തടങ്കൽ കാലാവധി പൂർത്തിയാകുക.ഹാഫിസ് സയീദ് സ്ഥാപിച്ച ഭീകരസംഘടനയായ ലഷ്കര്‍ ഇ ത്വയ്ബയെ 2001 ല്‍ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു. പിന്നീട് അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് ലഷ്കര്‍ ഇ ത്വയ്ബയെ 2002 ല്‍ തന്നെ പാകിസ്താന് നിരോധിച്ചു. വിലക്ക് വന്നതിനെ തുടര്‍ന്ന് ലഷ്കര്‍ ത്വയ്ബയെ പേര് മാറ്റി ജമാത് ഉത് ദവ ആക്കിയത്.
1994 ല്‍ ഹൂസ്റ്റണ്‍, ചിക്കാഗോ, ബോസ്റ്റണ്‍ തുടങ്ങിയിടങ്ങളില്‍ ഹാഫിസ് സയീദ് മതപ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അന്ന് കശ്മീരില്‍ ഇന്ത്യന്‍ ഭടന്മാരെ ആക്രമിക്കുന്നതിലായിരുന്നു സയീദിന്റെ സംഘടന ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അന്ന് പാക് ചാര സംഘടനയായ ഐഎസ്ഐയും സഹായിച്ചിരുന്നതായി സയീദ് പാക് മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
166 പേർ കൊല്ലപെട്ട മുംബൈ ഭീകരാക്രമണത്തിലും, പാർലമെന്റാക്രമണത്തിലും പ്രതിയായ ഹഫീസ് സയീദിനെ പാകിസ്ഥാനിലെ തെരഞ്ഞെടുപ്പിൽ മൽസരിപ്പിക്കാനും നീക്കങ്ങൾ നടക്കുന്നുണ്ട്.ഇതിനായി അടുത്ത സമയത്ത് നിലി മുസ്ലീം പാർട്ടി എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയും രൂപീകരിച്ചിരുന്നു.
ഇന്ത്യ പാക് അധീന കശ്മീരിൽ മിന്നലാക്രമണം നടത്തിയതിനു പിന്നാലെ ഇന്ത്യക്കെതിരെ പാകിസ്ഥാൻ സൈന്യം സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്ന പ്രസ്താവനയുമായും ഇയാൾ രംഗത്തെത്തിയിരുന്നു.