ചലച്ചിത്ര താരവും നിർമ്മാതാവുമായ ശശികപൂർ അന്തരിച്ചു. 79 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് ബോളിവുഡിൽ ഒരു കാലഘട്ടത്തിന്‍റെ സ്വപ്നനായകൻ
1940ൽ ബാലതാരമായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ബൽബിർ രാജ് കപൂറെന്ന ശശികപൂർ മൂന്ന് ദശാബ്ദക്കാലമാണ് ഹിന്ദി സിനിമാലോകത്തെ നായകനിരയിൽ തിളങ്ങി നിന്നത്. അറുപതുകളിലേയും എഴുപതുകളിലേയും റൊമാന്‍റിക് സിനിമകളിൽ പ്രണയനായകാനായി തിളങ്ങിനിന്ന ശശികപൂർ ഒരു കാലഘട്ടത്തിന്‍റെ സ്വപ്നകാമുകനായിരുന്നു.
നടൻ പൃഥ്വിരാജ് കപൂറിന്‍റെ മക്കളായ രാജ്കപൂർ, ഷമ്മികപൂർ, ശശികപൂർ ത്രയങ്ങളിലെ ഇളമുറക്കാരന് സിനിമാ പ്രവേശനം അനായാസമായിരുന്നെങ്കിലും അഭിനയ മികവിലൂടെ തന്നെയാണ് സ്വന്തമായൊരിടം ചലച്ചിത്രലോകത്ത് നേടിയെടുത്തത്. കഭികഭി, ഷാൻ, ത്രിശൂൽ, കൽയുഗ്, ദിവാർ എന്നീചിത്രങ്ങളൊക്കെയും ബോളിവുഡിലെ അക്കാലത്തെ വിജയചിത്രങ്ങളായിരുന്നു.
പന്ത്രണ്ടോളം ഇംഗ്ലീഷ് സിനിമകളിലും അദ്ദേഹം തന്‍റെ അഭിനയപാടവം വ്യക്തമാക്കി. 1980ൽ രൂപീകരിച്ച സ്വന്തം നിർമ്മാണ കമ്പനിയായ ഫിലിംവാലസിലൂടെ ജൂനൂൽ, കൽയുഗ് തുടങ്ങി 6 ചിത്രങ്ങൾ നിർമ്മിച്ച് നിർമ്മാതാവിന്‍റെ വേഷവുമണിഞ്ഞു. അജൂബ എന്ന ചിത്രത്തിലൂടെ സംവിധാനമികവും പ്രകടമാക്കി.
1961ൽ ആഗിലൂടെ മികച്ച ബാലതാരത്തിനുള്ള പുരസ്ക്കാരത്തിൽ തുടങ്ങി ദേശീയ പുരസ്ക്കാരങ്ങളടക്കം നീണ്ട നാൽപത് വർഷത്തെ ചലച്ചിത്ര സപര്യയിൽ നിരവധി പുരസ്ക്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്.
2011ൽ പദ്മഭൂഷണും 2014ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും ആ പ്രതിഭയ്‌ക്ക് രാജ്യം നൽകിയ അർഹതപ്പെട്ട അംഗീകാരം തന്നെ