തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ വ്യാപക പ്രതിഷേധം. ഡെലിഗേറ്റുകൾക്ക് സിനിമ കാണാൻ അവസരം നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഡെലിഗേറ്റുകൾക്ക് പുതിയ നിയമ മാനദണ്ഡങ്ങൾ നിലവിൽ വന്നിരുന്നു. ഓരോ തിയേറ്ററുകളുടെയും സീറ്റുകളുടെ കൃത്യമെണ്ണം അനുസരിച്ച് മാത്രമേ ഇനി ഡെലിഗേറ്റുകൾക്ക് സിനിമ കാണാൻ അവസരമുള്ളൂ.
എന്നാൽ ഓരോ തിയേറ്ററുകളിലേയും 60% സീറ്റുകൾ റിസർവേഷൻ വിഭാഗത്തിലുളളതാണ്. ഇത് ഡെലിഗേറ്റുകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ മിക്ക സിനിമകളുടേയും റിസർവേഷൻ പൂർത്തിയാകും. ബാക്കി 40% സീറ്റുകൾ മാത്രമാണ് മറ്റ് ഡെലിഗേറ്റുകൾക്ക് ലഭ്യമാകുന്നത്.
കഴിഞ്ഞ വർഷങ്ങളിലും റിസർവേഷൻ ശതമാനം ഇത്ര തന്നെ ആയിരുന്നെങ്കിലും മറ്റ് ഡെലിഗേറ്റുകൾക്ക് തിയേറ്ററുകളിലെ സ്റ്റെപ്പുകളിൽ ഇരുന്നും നിന്നും സിനിമ കാണാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ഇക്കൊല്ലം ഇത് പൂർണ്ണമായും നിർത്തലാക്കിയതോടെ ഡെലിഗേറ്റുകൾക്ക് സിനിമ കാണാൻ പറ്റത്ത അവസ്ഥയാണ്.
ഓരോ തിയേറ്ററുകളുടെ മുന്നിലും ഇന്ന് രാവിലെ മുതൽ നീണ്ട ക്യുവാണ്. ഓരോ തിയേറ്ററുകളുടേയും സിറ്റിംഗ് കപ്പാസിറ്റി വ്യക്തമായി അറിയാവുന്ന വോളന്റിയേഴ്സാവട്ടെ ഇത് ഡെലിഗേറ്റ്സിനെ മുൻകൂട്ടി അറിയിക്കാത്തത് മേളയുടെ രണ്ടാം ദിനം തന്നെ പ്രതിഷേധത്തിന് വഴിയൊരുക്കി.
വെയിലത്ത് മണിക്കൂറുകളോളം ക്യൂ നിന്നതിന് ശേഷവും സിനിമ കാണാൻ പറ്റാത്ത അനുഭവമാണ് ഇന്ന് ഭൂരിഭാഗം ഡെലിഗേറ്റ്സിനുമുണ്ടായത്.
സിറ്റിംഗ് കപ്പാസിറ്റി അറിയാമെങ്കിൽ ഡെലിഗേറ്റുകളുടെ നീണ്ട നിര കാണുമ്പോൾത്തന്നെ ഇത് തങ്ങളെ അറിച്ചിരുന്നെങ്കിൽ മറ്റ് തിയേറ്ററുകളിലേക്ക് സിനിമ കാണാൻ പോകാമല്ലോയെന്നാണ് ഡെലിഗേറ്റുകളുടെ വാദം.