തിരുവനനന്തപുരം: ഇരുപത്തിരണ്ടാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പതിനാല് ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ഇതിൽ രണ്ട് മലയാള ചിത്രങ്ങളുമുണ്ട്.
സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ഏദൻ’ ആണ് അതിലൊന്ന്. 130 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ചിത്രത്തിന്റെ ഛായാഗ്രാഹകൻ മനീഷ് മാധവൻ. തിരക്കഥ ഹരീഷ്.എസ്സ്.
വ്യത്യസ്ഥമായ കഥാപാത്രങ്ങൾ കൂടിച്ചേർന്ന ഒരു കാലിഡോസ്കോപ്പുപോലെയാണ് ഏദൻ. സ്നേഹത്തിന്റെയും തിന്മയുടേയും മരണത്തിന്റേയും കാഴ്ചകൾ ഈ ചിത്രം സൃഷ്ടിക്കുന്നു.
ഒരു ജീവൻമരണ നാടകത്തിലൂടെ വൃദ്ധനായ എതിരാളിയോട് പക വീട്ടുന്ന എഴുത്തുകാരൻ. ബാംഗ്ലൂരിൽ നിന്ന് കോട്ടയത്തെ ഗ്രാമത്തിലേക്ക് പിതാവിന്റെ മൃതദേഹവുമായി യാത്ര ചെയ്യുന്നതിനിടെ പ്രേമത്തിലകപ്പെടുന്ന നഴ്സ്, യേശുവിനെ കണ്ട് മനസാന്തരപ്പെടുന്ന റൗഡി തുടങ്ങിയ പലതരം കഥാപാത്രങ്ങൾ ഏദനിലുണ്ട്.
കഥയ്‌ക്കുള്ളിൽനിന്ന് പുതിയ കഥ വിരിയുന്ന ഇന്ത്യൻ ഇതിഹാസങ്ങളുടെ ആഖ്യാനരീതിയാണ് ഏദനിൽ സ്വീകരിച്ചിരിക്കുന്നത്. മരണത്തിന്റെ കളി പുരോഗമിക്കുമ്പോൾ ചിത്രം ഓരോ കഥയായി ഇതൾ വിരിയുന്നു.
പ്രേം ശങ്കർ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ‘രണ്ടുപേർ’ ആണ് മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന രണ്ടാമത്തെ മലയാള ചിത്രം.
110 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ഛായാഗ്രാഹകൻ നരേന്ദർ രാമാനുജനാണ്. നിർമ്മാണം അരുൺകുമാർ. കെ.എസ്സ്.
അഞ്ച് വർഷമായി തുടർന്നുവരുന്ന ബന്ധത്തിൽ നിന്നുള്ള അവിചാരിതവും വിശദീകരണം ലഭിക്കാതെയുമുള്ള വേർപിരിയലിൽ അസ്വസ്ഥനായ നായകനിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
ഈ പ്രതിസന്ധി മറികടക്കാൻ ആ രാത്രി മുഴുവൻ ഒളിക്യാമറയിൽ പകർത്തിവെയ്‌ക്കാൻ അയാൾ തീരുമാനിക്കുന്നു. ഒരു സിനിമ സംവിധായകനാകുക എന്ന ദീർഘകാലത്തെ പൂവണിയാത്ത മോഹത്തിൽനിന്നാണ് ഈ ഉദ്യമത്തിനു വേണ്ട പ്രായോഗികപരിചയം അയാൾക്കുണ്ടാകുന്നത്. തുടർന്ന് ഈ രാത്രിയിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു.