ന്യൂഡൽഹി: എം പി മാരും എം എൽ എ മാരും ഉൾപ്പെട്ട ക്രിമിനൽ കേസുകളുടെ വിചാരണയ്ക്കായി അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ.
12 പ്രത്യേക കോടതികളാണ് സ്ഥാപിക്കുകയെന്നും ഇതിനായി ഏഴ് കോടി 80 ലക്ഷം രൂപ വകയിരുത്തിയതായും കേന്ദ്രസർക്കാർ വ്യക്തമാക്കി. ആവശ്യമെങ്കിൽ വിചാരണ ആരംഭിച്ച ശേഷം കൂടുതൽ കോടതികൾ സ്ഥാപിക്കണമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
അതിവേഗ കോടതികൾ വഴി ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കും.
രാജ്യമൊട്ടാകെ 1500ൽ അധികം ക്രമിനൽ കേസുകളാണ് ജനപ്രതിനിധികൾക്കെതിരെയുള്ളത്. 87 ഓളം ക്രിമിനൽ കേസുകളാണ് കേരളത്തിലെ എം പി മാർക്കും എം എൽ എ മാർക്കും എതിരായി ഉള്ളത്. കേരളത്തിൽ ഒരു അതിവേഗ കോടതിയാകും സ്ഥാപിക്കുക.
ഡിസംബർ 13 നകം ഇത് സംബന്ധിച്ച വിശദമായ രൂപരേഖ തയ്യാറാക്കി നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജന പ്രതിനിധികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകൾ കെട്ടി കിടക്കുന്നുണ്ടെന്നും. എത്രയും വേഗം വിചാരണ പൂർത്തിയാക്കണമെന്നും നേരത്തെ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് പറഞ്ഞിരുന്നു.