ഇസ്ളാമബാദ് : പാകിസ്ഥാനിലെ ക്വറ്റയിൽ കത്തോലിക്ക പള്ളിയിൽ പ്രാർത്ഥനക്കെത്തിയ വിശ്വാസികൾക്ക് നേരേ ഭീകരാക്രമണം . ആക്രമണത്തിൽ എട്ടുപെർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . പതിനാറു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ക്വറ്റയിലെ ആശുപത്രിയിലേക്ക് മാറ്റി . സ്ത്രീകളും കുട്ടികളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.
ക്വറ്റയിലെ സർഗൂൺ റോഡ് ബെതൽ മെമ്മോറിയൽ പള്ളിയിലാണ് ആക്രമണം നടന്നത് . രണ്ട് ചാവേർ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. നാനൂറോളം വിശ്വാസികൾ പള്ളിയിൽ പ്രാർത്ഥനയ്ക്കുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.
ആക്രമണത്തിനെത്തിയ ഒരു ഭീകരൻ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റൊരാൾ വിശ്വാസികൾക്ക് നേരേ വെടിയുതിർത്തു. ഇയാളെ സുരക്ഷ സേന വധിച്ചു.
നേരത്തെയും ബെതൽ മെമ്മോറിയൽ ചർച്ച് ഭീകരാക്രമണത്തിന് ഇരയായിട്ടുണ്ട് .
അതേ സമയം ഭീകരരെ പള്ളിയുടെ കവാടത്തിനു മുന്നിൽ വച്ച് തടയാൻ കഴിഞ്ഞതിനാൽ കൂടുതൽ മരണം ഒഴിവാക്കാൻ കഴിഞ്ഞതായി ബലൂചിസ്ഥാൻ പൊലീസ് ഐജി മോസം അൻസാരി പറഞ്ഞു.