തിരുവനന്തപുരം: തിരുവനന്തപൂരം പെരുങ്കടവിള മാരായമുട്ടത്ത് 310 കിലോ സ്ഫോടകവസ്തുക്കളുമായി രണ്ട് പേർ പിടിയിലായി. അമരവിള എക്സൈസ് സംഘം പെരുങ്കടവിളയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ടിപ്പറിൽ കടത്തിയ സ്ഫോടകവസ്തുകൾ പിടികൂടിയത്.
ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഫോടക വസ്തുക്കൾ ലെെസൻസ് ഇല്ലാതെ ടിപ്പറിൽ കടത്താൻ ശ്രമിക്കവെയാണ് പെരുങ്കിട സ്വദേശികളായ പുഷ്പരാജിനെയും വിനീഷിനെയും എക്സൈസ് സംഘം പിടികൂടിയത്. തിര, ജെലാറ്റിൻ സ്റ്റിക്, വെടിമരുന്ന് എന്നിവ അടങ്ങിയ സ്ഫോടക വസ്തുക്കൾ പതിനാറ് പെട്ടികൾക്കുള്ളിലാക്കിയാണ് ടിപ്പറിൽ കടത്താൻ ശ്രമിച്ചത്.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കൾ ദേശീയ പാത വഴി ഇത്രയും കിലോമീറ്ററുകൾ എത്തിച്ചത് പോലിസിനെയും കുഴക്കുന്നുണ്ട്. പെരുങ്കിടവിളയിലെ ടെൽറ്റ എം സാന്റ് എന്ന കമ്പനിക്കു വേണ്ടിയാണ് സ്ഫോടക വസ്തുക്കൾ കൊണ്ട് വന്നതെന്ന് പിടിയിലായവർ പറഞ്ഞു.
കഴിഞ്ഞ മാസങ്ങളിൽ മാരായമുട്ടത്തേ ക്വാറിയിൽ നടന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മാരായമുട്ടം പെരുങ്കടവിള പ്രദേശങ്ങളിലെ ക്വാറികളിൽ പാറപൊട്ടിക്കരുതെന്ന് കളക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ ഇത്തരത്തിൽ സ്ഫോടക വസ്തുക്കളെത്തിയത് നാട്ടുകാരെ കൂടുതൽ ഭീതിയിലാക്കിയിരിക്കുകയാണ്.